ലിവര്‍പൂള്‍: കഴിഞ്ഞ ഒരു മാസക്കാലമായി കേരളമണ്ണില്‍ ദുരന്തം പെയ്‌തൊഴിയാതെ തോരാക്കണ്ണീരുമായി നില്‍ക്കുമ്പോള്‍ സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സന്ദേശവുമായി കടന്നുവരുന്ന ഓണത്തെ ലിംക ഇക്കുറി വരവേല്‍ക്കുന്നില്ല. പകരം ആഘോഷങ്ങള്‍ക്ക് വിടചൊല്ലി, അങ്ങ് വിദൂരതയില്‍ ജന്മഭൂമിയില്‍ കേഴുന്ന സോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങ് ആയിമാറുകയാണ് ലിംക എന്ന ലിവര്‍പൂളിലെ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍. ‘അകത്തളം’ എന്ന പേരില്‍ ലിംകയുടെ ഓണാഘോഷം-2018 നുള്ള ഒരുക്കങ്ങള്‍ ഏറെ മാസങ്ങള്‍ക്കു മുമ്പേ കമ്മറ്റി കണ്‍വീനര്‍ ശ്രീ തോമസുകുട്ടി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു.

കൂറ്റന്‍ അത്തപ്പൂക്കളം, അത്തപ്പൂക്കള മത്സരം, അന്‍പതില്‍പരം വനിതകളെ അണിനിരത്തിക്കൊണ്ടുള്ള മെഗാ തിരുവാതിര, ചിത്രീകരണം എന്നിങ്ങനെ മികവുറ്റ പരിപാടികള്‍ വലിയൊരു കുടുംബ സദസ്സിലൂടെ ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പുകളുടെ അന്ത്യഘട്ടത്തിലാണ് ജന്മനാടിനുവേണ്ടി ലിംകയുടെ പ്രവര്‍ത്തകര്‍ തങ്ങളുടെ ഓണാഘോഷം റദ്ദു ചെയ്യുവാന്‍ ഐകകണ്‌ഠേന തീരുമാനിച്ചതെന്ന് ലിംക ചെയര്‍പേഴ്‌സണ്‍ ശ്രീ ഫിലിപ്പ് മാത്യു,
സെക്രട്ടറി ശ്രീ റെജി തോമസ്, ട്രഷറര്‍ നോബിള്‍ മാത്യു എന്നിവര്‍ അറിയിച്ചു.

പിറന്ന മണ്ണിന്റെ ചൂരും ചൂടും ഇങ്ങ് വിദൂരതയില്‍ ഒരു നിവേദ്യം പോലെ എന്നും നുകര്‍ന്നു, ഗൃഹാതുരത്വ സ്മരണകളുമായി ഓണം ആഘോഷിക്കാന്‍ പ്രവാസി മലയാളികള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന വേളയിലാണ് വലിയൊരു മലയാളി കൂട്ടായ്മയായ ലിംക ഇങ്ങനെയൊരു കരുണാപരമായ തീരുമാനം അടിയന്തിരമായി കൈക്കൊള്ളാന്‍ കഴിഞ്ഞതെന്ന്ലിംകയുടെ ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. പതിവ്‌പോലെ നാനൂറോളം പേര്‍ക്ക് ഓണസദ്യ ഉണ്ണാനുളള ടിക്കറ്റുകള്‍ ഇതിനോടകം വിറ്റു കഴിഞ്ഞിരുന്നു. എന്നാല്‍ ലിംകയുടെ പ്രവര്‍ത്തകര്‍ ക്ഷമാപണത്തോടെ പണം തിരിച്ചു നല്‍കി തുടങ്ങി. എന്നാല്‍ ലിംകയുടെ ഈ വലിയ ജീവകാരുണ്യ പ്രവൃത്തിക്ക് ഇതിനോടകം ലിവര്‍പൂള്‍ മലയാളി സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതു പോലെ തന്നെ ലിംകയുടെ അഭിനന്ദനാര്‍ഹമായ ഈ ചുവടു വയ്പ് ഉചിതമായ സമയത്ത് കൈക്കൊള്ളാന്‍ കഴിഞ്ഞതിലുള്ള ആത്മ സംതൃപ്തിയിലാണ്ലിംകയുടെ പ്രവര്‍ത്തകരെന്ന് പി.ആര്‍. ഒ ശ്രീ തോമസുകുട്ടി ഫ്രാന്‍സിസ്, യുക്മ നാഷണല്‍ കമ്മറ്റി അംഗം ശ്രീ തമ്പി ജോസ് എന്നിവര്‍ പറഞ്ഞു. ലിംകയുടെ ഒന്നര പതിറ്റാണ്ടിലെ പ്രവര്‍ത്തന ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ലിവര്‍പൂളിലെ മലയാളി സമൂഹത്തിനായി ഓണസദ്യ വിളമ്പാതിരിക്കുന്നത്. പ്രളയക്കെടുതി അതിരൂക്ഷമായിജനജീവിതത്തെ പ്രഹരിച്ച മേഖലകളില്‍ ഒന്നായ കുട്ടനാടന്‍ പ്രദേശത്തേക്കാണ് ലിംകയുടെ നേതൃത്വത്തില്‍ സഹായ ഹസ്തം നീളുന്നത്. കുട്ടനാട്ടിലെ ബ്ലോക്ക്- പഞ്ചായത്ത് തലത്തിലുള്ള കാര്യവാഹകരുമായി നേരില്‍ ബന്ധപ്പെട്ട് ലിംകയുടെ നേതൃത്വത്തില്‍ തന്നെ തികച്ചും അര്‍ഹമായ മേഖലയില്‍ തന്നെ വേണ്ട സഹായം ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.

അന്‍പതില്‍പരം വരുന്ന ലിംകയിലെ അംഗങ്ങള്‍ തങ്ങളുടെ വിഹിതമായി ഒരു നിശ്ചിത തുക നാടിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം സംഭാവനയായി നല്‍കി കഴിഞ്ഞു. ഈ തുകയോടോപ്പം ലിവര്‍പൂളിലെ സന്മസ്സുകളായ മലയാളി സോദരങ്ങളില്‍ നിന്നും എളിയ സംഭാവനകള്‍ നമ്മുടെ പ്രിയപ്പെട്ട കേരള ഭൂവിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സാദരം അഭ്യര്‍ത്ഥിക്കുകയാണ് ലിംക. അതിനായി ഈ വാര്‍ത്തയോടോപ്പം ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്.

Account details for contributions

LIMCA
ACCOUNT NUMBER-71652621
SORT CODE-40-29-26