തൃശൂര്‍ കയ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമ മനോഹരനെ കൊന്നവരെ തെളിവെടുപ്പിന് കൊണ്ടുന്നപ്പോള്‍ നാട്ടുകാരുടെ രോഷപ്രകടനം. കൊലയാളി‍ക്കു നേരെ നാട്ടുകാര്‍ അസഭ്യം ചൊരിഞ്ഞു. സ്ഥിതി കൈവിട്ടുപോകുമെന്നായതോടെ പ്രതികളെ പൊലീസ് വേഗം മടക്കി.

കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയെ കൊലയാളി സംഘം തടഞ്ഞുനിര്‍ത്തിയ ഭാഗത്തായിരുന്നു ആദ്യം തെളിവെടുപ്പ്. അപകട നാടകം സൃഷ്ടിച്ച ശേഷം മനോഹരനെ പുറത്തിറങ്ങിയ സ്ഥലം. അവിടെ നിന്ന് ബലംപ്രയോഗിച്ച് കയറ്റുന്നതിനിടെ മനോഹരന്‍റെ ഒരു ചെരിപ്പ് അവിടെതന്നെ വീണിരുന്നു. ഇതു കണ്ടെടുത്തു.

പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച മതിലകത്തേയ്ക്കും പൊലീസ് കൊണ്ടുപോയി. മൂന്നാം പ്രതി അന്‍സാറാണ് ബൈക്ക് മതിലകത്ത് ഉപേക്ഷിച്ച് കാറില്‍ കയറിയത്. അന്‍സാറിന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ബൈക്ക് കണ്ടെത്തി. പ്രതികളായ അനസ്, അന്‍സാര്‍, സ്റ്റിയോ എന്നിവര്‍ക്കു നേരെ നാട്ടുകാര്‍ രോഷാകുലരായി. അസഭ്യ വാക്കുകളുമായി നാട്ടുകാര്‍ പാഞ്ഞടുത്തു. ഇതോടെ, പൊലീസിന് അപകടം മണത്തു. പ്രതികളെ സുരക്ഷിതരായി വേഗം ജീപ്പില്‍ കയറ്റി മടങ്ങി.

മനോഹരന്‍റെ കാറും പ്രതികളുടെ ബൈക്കും ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും. ഫോണിലെ സിം കാര്‍ഡ് ഒടിച്ചു വലിച്ചെറിഞ്ഞ ഇടപ്പള്ളിയിലേക്കും പ്രതികളെ കൊണ്ടപോകും. മൃതദേഹം ഉപേക്ഷിച്ച ഗുരുവായൂരിലേക്കും കാര്‍ ഉപേക്ഷിച്ച അങ്ങാടിപ്പുറത്തേയ്ക്കും പ്രതികളെ എത്തിക്കും. ഇതിനായി, വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. അൻസാറിനെ ഇരിങ്ങാലക്കുട സബ് ജയിലിലും സ്റ്റിയോ, അനസ് എന്നിവരെ കാക്കനാട് ബോസ്റ്റൽ സ്കൂളിലുമാണ് താമസിപ്പിക്കുക.