സമുദ്ര നിരപ്പ് ഉയര്‍ന്നാല്‍ മുങ്ങിപ്പോകാന്‍ സാധ്യതയുള്ള വന്‍ നഗരങ്ങളില്‍ ലണ്ടനും. ഹൂസ്റ്റണ്‍, ബാങ്കോക്ക്, ഷാങ്ഹായി തുടങ്ങിയ നഗരങ്ങലും കടലെടുക്കാന്‍ സാധ്യതയുള്ള വന്‍നഗരങ്ങളുടെ പട്ടികയിലുണ്ടെന്ന് ക്രിസ്റ്റ്യന്‍ എയിഡ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പറയുന്നു. ആഗോളതാപനമാണ് കടലിലെ ജലനിരപ്പ് ഉയരാന്‍ കാരണമായി പറയുന്നത്. താപനിലയില്‍ 1.5 ഡിഗ്രി വര്‍ദ്ധനയുണ്ടായാല്‍ 40 സെന്റീമീറ്ററിനു മേല്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. ഇത് തീരദേശത്ത് സ്ഥിതി ചെയ്യുന്ന വന്‍നഗരങ്ങളെ മുക്കാന്‍ പര്യാപ്തമാണ്. ഇത്തരത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയും പുതിയ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. ആഗോള താപനിലയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനയുണ്ടായാല്‍ നേരിടാനിടയുള്ള പ്രത്യാഘാതങ്ങളാണ് വ്യാഴാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

താപനില ഇനിയും വര്‍ദ്ധിക്കുന്നത് തടയാന്‍ എന്തൊക്കെ ചെയ്യാനാകുമെന്ന ചോദ്യവും ഈ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നുണ്ട്. ആഗോള താപനം നാം നേരിടുന്ന ഭൂമി ഇടിഞ്ഞുതാഴല്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഇരട്ടിപ്പിക്കുമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നു. ജലചൂഷണവും മോശം ആസൂത്രണവും ഇതിന്റെ പ്രത്യാഘാതം വര്‍ദ്ധിപ്പിക്കും. അവസാനം ഉണ്ടായ ശീതയുഗത്തിന് സമാനമായ അനുഭവമായിരിക്കും ലണ്ടന്‍ നഗരം മുങ്ങുമ്പോള്‍ നേരിടുകയെന്നും പഠനം പറയുന്നു. ശീതയുഗത്തില്‍ മഞ്ഞുപാളികളുടെ ഭാരം നിമിത്തം സ്‌കോട്ട്‌ലന്‍ഡിലെ ഭൂമി താഴുകയും ഒരു സീസോയിലെന്നതുപോലെ സൗത്ത് ഉയരുകയും ചെയ്തിരുന്നു. മഞ്ഞ് ഉരുകിയപ്പോള്‍ ഭൂമി പൂര്‍വ്വാവസ്ഥയിലേക്ക് തിരിച്ചെത്തി.

സമുദ്രനിരപ്പ് ഉയര്‍ന്നാല്‍ ലണ്ടന്‍ നഗരം മുങ്ങുമെന്ന കാര്യം ഉറപ്പാണെന്നാണ് പഠനം പറയുന്നത്. തെംസ് ബാരിയര്‍ എന്ന പ്രളയ നിയന്ത്രണ സംവിധാനം ലണ്ടന്‍ ഉപയോഗിക്കണമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. 1984ല്‍ സ്ഥാപിക്കുമ്പോള്‍ വര്‍ഷത്തില്‍ മൂന്നു തവണയെങ്കിലും ഇത് പ്രവര്‍ത്തിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ ഈ സംവിധാനം വര്‍ഷത്തില്‍ ആറു മുതല്‍ ഏഴു തവണ വരെ ഉപയോഗിക്കുന്നുണ്ട്.