അടുത്തിടെ മലയാള സിനിമയില്‍ ലഹരിയുടെ സ്വാധീനം വര്‍ദ്ധിക്കുന്നുവെന്നും സിനിമാസെറ്റുകളില്‍ ലഹരി പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പല നടന്‍മാരും ഇതിനോട് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നടന്‍ മഹേഷാണ് ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് നടന്‍ മഹേഷ് പറഞ്ഞു. ഷൈന്‍ നിഗത്തെ സിനിമയില്‍ നിന്ന് വിലക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മ്മാതാക്കളുടെ പരാമര്‍ശമുണ്ടായത്.

സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ട്. പക്ഷേ എല്ലാവരും അങ്ങനെയാണെന്ന് പറയാനാവില്ല. ദുല്‍ഖറും കുഞ്ചാക്കോ ബോബനും ആസിഫ് അലിയൊന്നും അങ്ങനെയുള്ളവരല്ലെന്നും മഹേഷ് പറഞ്ഞു. 10 ശതമാനം യുവനടന്മാരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ട്. അത് ഇല്ലാതാകണം. സിനിമാ മേഖല മുഴുവനായി ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയാണെന്നും മഹേഷ് പറഞ്ഞു. യുവനടന്‍മാരുടെ കാരവനുകളില്‍ ലഹരിയുണ്ടെന്നും മഹേഷ് വ്യക്തമാക്കി.

ഷെയിന്‍ നിഗം ഒരു കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ല. പ്രായത്തിന്റെതായ പ്രശ്‌നങ്ങളുണ്ടാകാം. അല്ലെങ്കില്‍ അവന്‍ കൊച്ചി ഭാഷയില്‍ പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അത്ര സുഖകരമായി തോന്നാത്തതാകാം. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയാണ് വേണ്ടതെന്നും എസിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് പറഞ്ഞു.