തൃശ്ശൂര്‍: മകനെ അന്വേഷിച്ച് വീട്ടിലെത്തിയ ഗുണ്ടാസംഘം അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. ഇരിങ്ങാലക്കുട മൊന്തച്ചാലില്‍ വിജയനെയാണ് മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടിക്കൊന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ സ്ഥലത്തെ പ്രധാന ഗുണ്ടകളാണെന്നാണ് കരുതുന്നത്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.

ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ബൈക്കിലെത്തി വിജയന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം ഇവരുടെ മകനെ തിരക്കുകയായിരുന്നു. എന്നാല്‍ ആ സമയത്ത് വിജയന്റെ മകന്‍ വിനു അവിടെ ഉണ്ടായിരുന്നില്ല. ഗുണ്ടകള്‍ അതിക്രമിച്ച് കയറുന്നത് തടയാന്‍ ശ്രമിച്ച വിജയനെ ഇവര്‍ വാളുകൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച ശ്രമിച്ച ഭാര്യ അംബികക്കും വെട്ടേറ്റു. വീട്ടിലുണ്ടായിരുന്ന അംബികയുടെ അമ്മയെയും ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച്ച വൈകുന്നേരം ഇരിങ്ങാലക്കുട ടൗണില്‍ വെച്ച് വിനു ചിലരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. രാത്രി ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നതായി വിനുവിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇരിങ്ങാലക്കുട കെഎസ്ഇ ഉദ്യോഗസ്ഥനാണ് മരിച്ച വിജയന്‍.