മെയ് 19ന് നടക്കാനിരിക്കുന്ന ഹാരി രാജകുമാരന്റെയും മെഗാന്‍ മാര്‍ക്കലിന്റെയും വിവാഹത്തേക്കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയാന്‍ തുടങ്ങി. വിവാഹ നിശ്ചയം മുതലേ ഇവര്‍ വാര്‍ത്താതാരങ്ങളാണെങ്കിലും വിവാഹത്തിന്റെ തിയതി അടുത്തതോടെ തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ വാര്‍ത്തകളാകുന്നത്. ഹാരി രാജകുമാരന്‍ തന്റെ മൂന്ന് മുന്‍ കാമുകിമാരെ വിവാഹത്തിന് ക്ഷണിച്ചുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പുറത്തു നിന്ന് 2640 പേരെയാണ് ക്ഷണിച്ചിരിക്കുന്നത്.

അവരില്‍ എല്ലി ഗോള്‍ഡിംഗ്, ചെല്‍സി ഡേവി, ക്രെസിഡ ബോണാസ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണത്രേ. ചാപ്പലിനുള്ളില്‍ വിവാഹച്ചടങ്ങുകളില്‍ ഇവര്‍ക്ക് പങ്കെടുക്കാനാകും. മൂന്ന് പൂര്‍വ കാമുകിമാരെയും കഴിഞ്ഞ മാസം തന്നെ ഹാരി ക്ഷണിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ക്ഷണത്തിന് മെഗാന്‍ മാര്‍ക്കല്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ശ്രുതിയുണ്ട്. ഇവരില്‍ എല്ലി ഗോള്‍ഡിംഗായിരുന്നു ഹാരിയുടെ ഏറ്റവുമൊടുവിലെ കാമുകി. ഹാരിയില്‍ നിന്ന് ഗര്‍ഭിണിയായിട്ടില്ലെന്ന് ലൈവ് ടിവി ഷോയില്‍ പ്രഖ്യാപിക്കേണ്ട ഗതികേടുപോലും ഇവര്‍ക്ക് ഉണ്ടായിട്ടുണ്ട്. മൂന്ന് പേര്‍ക്കും ക്ഷണക്കത്ത് തപാലില്‍ അയച്ചിട്ടുണ്ടെന്നാണ് വാര്‍ത്ത.

2011 ഏപ്രിലില്‍ വില്യം രാജകുമാരന്റെ വിവാഹത്തിന് ഗായകസംഘത്തില്‍ അംഗമായിരുന്നു എല്ലി. അതുകൊണ്ട് രാജവിവാഹത്തിന്റെ ചിട്ടകളേക്കുറിച്ച് എല്ലിക്ക് ധാരണയുണ്ടെന്നും മാധ്യമങ്ങള്‍ പറയുന്നു. എല്ലിയുടെ കാമുകന്‍ കാസ്പര്‍ ജോപ്ലിംഗിനും ഹാരിയുടെ വിവാഹക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. ഹാരിയും വില്യമും പഠിച്ച എറ്റോണ്‍ കോളേജിലാണ് ഇയാളും പഠിച്ചത്.