ഗോസംരക്ഷണത്തിന്റേയും ഗോഭക്തിയുടെയും പേരിലുള്ള അക്രമവും കൊലപാതകങ്ങളും അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി
30 June, 2017, 7:29 am by News Desk 1

ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റേയും ഗോഭക്തിയുടെയും പേരിലുള്ള അക്രമവും കൊലപാതകങ്ങളും അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിന്റെ ഭാഗമായുള്ള ആശ്രം ഗോശാലാ ട്രസ്റ്റിന്റെ 100-ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം ആക്രമസംഭവങ്ങളെ മഹാത്മാഗാന്ധി അംഗീകരിച്ചിരുന്നില്ല. ആര്‍ക്കും നിയമം െകെയിലെടുക്കാന്‍ അവകാശമില്ല. നമ്മള്‍ അഹിംസയുടെ നാട്ടുകാരാണ്. അക്രമം ഒന്നിനും പരിഹാരമല്ല. ഗോരക്ഷയുടെ മാര്‍ഗങ്ങള്‍ മഹാത്മാഗാന്ധിയും വിനോബാഭാവെയും കാട്ടിത്തന്നിട്ടുണ്ട്. ഗാന്ധിജി സ്വപ്‌നം കണ്ട ഇന്ത്യയ്ക്കായി ഒറ്റക്കെട്ടായി നില്‍ക്കാം. അവിടെ അക്രമങ്ങള്‍ക്കു സ്ഥാനമില്ല- മോഡി പറഞ്ഞു. ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരേ കഴിഞ്ഞ ഓഗസ്റ്റിലും മോഡി പ്രസ്താവന നടത്തിയിരുന്നെങ്കിലും സ്ഥിതിഗതികളില്‍ മാറ്റമുണ്ടായിരുന്നില്ല. അതേസമയം, ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് അരക്ഷിതാവസ്ഥയുടെ സാഹചര്യമില്ലെന്നു കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

വഖഫ് ബോര്‍ഡ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമശ്രദ്ധ കിട്ടാനും സര്‍ക്കാരിന്റെ വികസനപദ്ധതികളെ തകിടം മറിക്കാനും ചിലര്‍ നടത്തുന്ന അക്രമങ്ങളെ നിയമപരമായി നേരിടും. ഗോരക്ഷയുടെ പേരിലുണ്ടായ അക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അദേഹം പറഞ്ഞു.

എന്നാല്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ഝാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ നരഹത്യ നടന്നു. വാഹനത്തില്‍ ബീഫ് കടത്തിയെന്നാരോപിച്ചാണ് ഒരുസംഘമാളുകള്‍ യുവാവിനെ തല്ലിക്കൊന്നത്. രാംഗഡ് ജില്ലയിലെ ബജര്‍താന്‍ഡ് ഗ്രാമത്തിലാണു സംഭവം. അസ്ഗര്‍ അന്‍സാരിയെന്ന യുവാവാണ് അതിക്രൂര മര്‍ദനത്തിനിരയായി മരിച്ചത്.

സ്വന്തം മാരുതി വാനില്‍ സഞ്ചരിക്കുന്നതിനിടെ വാഹനം തടഞ്ഞ് അന്‍സാരിയെ വലിച്ചുപുറത്തിറക്കി ആക്രമിക്കുകയായിരുന്നു. സംഘടിത മര്‍ദനത്തില്‍ ബോധരഹിതനായ അന്‍സാരിയെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാംസവ്യാപാരമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അന്‍സാരിയെ ലക്ഷ്യമിട്ട് വ്യക്തമായ പദ്ധതിയോടെ ആസൂത്രണം ചെയ്ത ആക്രമണമാണ് അരങ്ങേറിയതെന്നു സംശയിക്കത്തക്ക തെളിവുകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞെന്നും അന്‍സാരിയുമായി വ്യാപാരബന്ധമുള്ളവരാണു പിന്നിലെന്നും വ്യക്തമാക്കിയ പോലീസ് ഇയാളുടെ വാഹനത്തില്‍ ബീഫുണ്ടായിരുന്നോയെന്നു സ്ഥിരീകരിക്കാന്‍ തയാറായില്ല.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved