ഗാരേജിന്റെ കേടായ ഓട്ടോമാറ്റിക് ഡോറില്‍ കുടുങ്ങിയ സ്ത്രീ ചതഞ്ഞരഞ്ഞ് മരിച്ചു. ഹെയ്ദി ചോക്ക്‌ലി എന്ന 40കാരിയാണ് മരിച്ചത്. ഒരു സുഹൃത്ത് കണ്ടുനില്‍ക്കെയായിരുന്നു ഇവരുടെ ദാരുണാന്ത്യം. ഷട്ടര്‍ തുറക്കുമ്പോള്‍ ഇരു കൈകള്‍കൊണ്ടും പിടിച്ചിരുന്ന ഇവരെ അതിന്റെ മെക്കാനിസം ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. കൈകള്‍ കുടുങ്ങിപ്പോയതിനാല്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. മെക്കാനിസത്തിലേക്ക് വലിച്ചെടുക്കപ്പെട്ട ഇവര്‍ റോളിംഗ് ഷട്ടറിനുള്ളില്‍ കുടുങ്ങി ചതഞ്ഞരഞ്ഞ് മരിക്കുകയായിരുന്നുവെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. എന്നാല്‍ ഡോറിന്റെ സേഫ്റ്റി ഡിറ്റക്ടറുകള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇവരുടെ ജീവന്‍ രക്ഷപ്പെടുമായിരുന്നുവെന്ന് ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേംബ്രിഡ്ജ്ഷയര്‍ സ്വദേശിയായ ഇവര്‍ ഒരു സോഷ്യല്‍ വര്‍ക്കറായിരുന്നു. ഒരു സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലെ കാര്‍പാര്‍ക്കിന്റെ ഡോര്‍ തുറക്കുന്നതിനിടെ ഷട്ടറില്‍ വെറുതെ പിടിച്ചതാണ് ഇവര്‍. അത് സ്വന്തം ജീവനെടുക്കുന്ന പ്രവൃത്തിയാകുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. കാര്‍ പാര്‍ക്കിന്റെ എക്‌സിറ്റിലൂടെ പുറത്തേക്കിറങ്ങാനായിരുന്നു ഇവര്‍ രണ്ടുപേരും ശ്രമിച്ചതെന്ന് കൊറോണര്‍ ഓഫീസര്‍ പോള്‍ ഗാര്‍നല്‍ പറഞ്ഞു. ഷട്ടര്‍ തുറക്കാനുള്ള ബട്ടന്‍ അമര്‍ത്തിയതും ഹെയ്ദി തന്നെയാണ്. ഷട്ടര്‍ ഉയര്‍ന്നപ്പോള്‍ അവര്‍ അതില്‍ വെറുതെ രണ്ടു കൈകള്‍ കൊണ്ടും പിടിക്കുകയായിരുന്നു.

കണ്ടുനിന്നവര്‍ ഇവരെ സഹായിക്കാന്‍ എത്തിയെങ്കിലും കൈകള്‍ കുടുങ്ങിയതിനാല്‍ മെക്കാനിസത്തിലേക്ക് ഇവര്‍ വലിച്ചെടുക്കപ്പെടുകയായിരുന്നു. ഷട്ടറിലെ സേഫ്റ്റി ഡിറ്റക്ടറുകള്‍ ശരിയായ വിധത്തില്‍ കോണ്‍ഫിഗര്‍ ചെയ്തിരുന്നില്ലെന്ന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവിലെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറായ പോള്‍ ആര്‍നോള്‍ഡ് കൊറോണറെ അറിയിച്ചു. അവ ശരിയായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഹെയ്ദി പരിക്കുകളോടെയാണെങ്കിലും രക്ഷപ്പെട്ടേനെയെന്ന് ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.