ഡ്രൈവ് ചെയ്യുന്നതിനിടയില്‍ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറോട് തോന്നുന്ന അസഹിഷ്ണുത പ്രകടിപ്പിക്കാന്‍ അംഗവിക്ഷേപങ്ങള്‍ നടത്താത്തവരായി ആരുമില്ല. എന്നാല്‍ ഇവ ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്ന് എത്രപേര്‍ക്ക അറിയാം. വാഹനമോടിക്കുമ്പോള്‍ സംയമനം പാലിച്ചില്ലെങ്കില്‍ ആയിരം പൗണ്ട് വരെ പിഴ ലഭിച്ചേക്കാമെന്നതാണ് വാസ്തവം. ദേഷ്യത്തോടെയുള്ള ഒരു ചെറിയ ആഗ്യം കാട്ടിയാല്‍പോലും നിങ്ങള്‍ വന്‍ തുക പിഴയൊടുക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഹനമോടിക്കുന്ന സമയത്ത് പരമാവധി ദേഷ്യപ്പെടാതിരിക്കുകയെന്നതേ പിഴയില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുകയുള്ളു. നടുവിരല്‍ ഉയര്‍ത്തി കാണിക്കുന്നത് കടുത്ത നിയമലംഘനമാണ്. മോശം പെരുമാറ്റത്തിന് വിചാരണ ചെയ്യാന്‍ തക്കതായ നിയമലംഘനമാണ് ഇത്.

1998ല്‍ പാസാക്കിയ ക്രൈം ആന്റ് ഡിസോര്‍ഡര്‍ ആക്ട് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല്‍ ഒരുപക്ഷേ നിങ്ങളുടെ ഒരാഴ്ച്ചത്തെ ശമ്പളത്തിന്റെ 75ശതമാനം പിഴയൊടുക്കേണ്ടതായും വരും. വാഹനമോടിക്കുന്ന സമയത്ത് കൈകൊണ്ട് ആഗ്യം കാണിക്കുന്നത് വാഹനത്തിന്റെ നിയന്ത്രണം തെറ്റാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗ്യം കാണിക്കുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം ഒരു കൈയ്യില്‍ മാത്രമായിരിക്കുമെന്നും ഇത് അപകടങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റോഡില്‍ ഒരു ദിവസം ഏതാണ്ട് 40 ഓളം നിയമലംഘനങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്ന് ബിബിസി അവതാരകന്‍ ജെറമി വൈന്‍ പറയുന്നു. ലണ്ടന്‍ അസംബ്ലി ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റിയോടാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വൈനിനെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുന്ന വിധത്തില്‍ സംസാരിക്കുകയും ചെയ്ത ഷാനിക്യൂ സൈറേന പിയേര്‍സണ്‍ എന്നയാള്‍ക്ക് ഒമ്പത് മാസം ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. മറ്റൊരു കേസില്‍ നിയമലംഘനം നടത്തിയ ഡ്രൈവര്‍ക്ക് 3000 പൗണ്ട് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും വൈന്‍ പറയുന്നു.