പുൽവാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് മുഹമ്മദ് സലിം. നമ്മുടെ കഴിവില്ലായ്മയെ ഓർമിപ്പിക്കാൻ വേണ്ടി മാത്രം, ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാർക്ക് സ്മാരകം പണിയേണ്ട ആവശ്യമില്ലെന്ന് സലിം ട്വിറ്ററിൽ കുറിച്ചു.

“നമ്മുടെ കഴിവില്ലായ്മയെക്കുറിച്ച് ഓർമ്മപ്പെടുത്താൻ നമുക്ക് ഒരു സ്മാരകം ആവശ്യമില്ല. 80 കിലോഗ്രാം ആർ‌ഡി‌എക്സ് രാജ്യാന്തര അതിർത്തികൾ കടന്ന് ‘ഭൂമിയിലെ ഏറ്റവും സൈനികവൽക്കരിക്കപ്പെട്ട മേഖല’യിലേക്ക് എങ്ങനെയാണ് എത്തിച്ചേർന്നതെന്നും പുൽവാമയിൽ പൊട്ടിത്തെറിച്ചുതെന്നും മാത്രമാണ് ഞങ്ങൾക്ക് അറിയേണ്ടത്,” മുഹമ്മദ് സലിം ട്വിറ്ററിൽ എഴുതി. പുൽവാമയ്ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പുല്‍വാമയിലെ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ” കഴിഞ്ഞവര്‍ഷം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിലെ ധീരരക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍.നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവര്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല,” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ജവാന്മാരുടെ ജീവത്യാഗം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നു പ്രധാനമന്ത്രി രാജ്‌നാഥ് സിങ്ങും പറഞ്ഞു. ‘2019 ല്‍ ഈ ദിവസം പുല്‍വാമ(ജമ്മു കശ്മീര്‍)യിലുണ്ടായ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച സിആര്‍പിഎഫ് ജവാന്മാരെ സ്മരിക്കുന്നു. അവരുടെ ജീവത്യാഗം ഇന്ത്യ ഒരിക്കലും മറക്കില്ല. രാജ്യം ഒറ്റക്കെട്ടായി ഭീകരതയ്ക്കെതിരെ നില്‍ക്കുന്നു. ഈ ഭീഷണിക്കെതിരായ പോരാട്ടം തുടരാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്,” രാജ്നാഥ് സിങ് പറഞ്ഞു.

എന്നാൽ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം തികയുമ്പോൾ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുൻ പ്രസിഡന്റും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തി. സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധി ബിജെപിയെയും മോദിയെയും കടന്നാക്രമിച്ചത്.