ഷെഫീഖിന് ആ ദിവസത്തെ ശരിയായി ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ദേഹമാസകലം ചതഞ്ഞരഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ശനിയാഴ്ച ആ യുവാവ് ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും താന്‍ അനുഭവിച്ച മാനസിക വേദനയ്ക്കും അപമാനത്തിനും ആര് ഉത്തരം പറയുമെന്ന് ഈ ചെറുപ്പക്കാരന് ഇന്നും അറിയില്ല.

നിയമം പോലും തനിക്ക് പിന്തുണ നല്‍കുന്നില്ല എന്ന് അറിയുമ്പോഴാണ് ഷെഫീഖിന് ഏറെ സങ്കടം. കാരണം പട്ടാപ്പകല്‍ ജനമധ്യത്തില്‍ വെച്ച് അത്രത്തോളമാണ് ഒരു പറ്റം വനിതാ ഗുണ്ടകളാല്‍ കൊച്ചിയിലെ ഈ യൂബര്‍ ടാക്‌സി ഡ്രൈവര്‍ അപമാനിക്കപ്പെട്ടത്.

പരസ്യമായി പുരുഷന്മാർ പോലും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങളാണ് സീരിയല്‍ നടിമാർ യൂബർ ടാക്സി ഡ്രൈവറോട് ചെയ്തിരുന്നത് . എന്നാൽ പ്രതികളായ യുവതികളെ അറസ്റ്റ് ചെയ്‌തെങ്കിലും അൽപ സമയത്തിനകം തന്നെ വിട്ടയച്ചതിനെതിരെ വ്യാപക പ്രതിഷേധം. പൊതു ജനങ്ങൾ നോക്കിനില്‍ക്കേ കൊച്ചിയില്‍ യുവതികള്‍ നടത്തിയ പേക്കൂത്തിനെ പോലീസ് വേണ്ട ഗൗരവത്തില്‍ കണ്ടില്ല എന്നാണ് ആരോപണം.CHN

യുവതികളുടെ ആക്രമണം വ്യക്തമാകുന്ന വീഡിയോയും പുറത്തു വന്നു. സീരിയല്‍ നടിമാര്‍ യൂബര്‍ ഡ്രൈവറെ തല്ലുന്നത് കണ്ട് ഇറങ്ങിയോടിയ യുവാവും സാക്ഷിയായി രംഗത്തെത്തിയതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ പുറത്തായത്. സീരിയല്‍ നടിയായ ഒരു യുവതി സ്ഥിരം പ്രശ്‌നക്കാരിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

യുവതികള്‍ ഡ്രൈവറെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. ടാക്‌സി ഡ്രൈവര്‍ ഷഫീഖിന്റെ പരാതിയില്‍ മരട് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും സ്‌റ്റേഷന്‍ ജാമ്യത്തില്‍ ഉടന്‍ വിട്ടയച്ചിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച കൊച്ചി വൈറ്റിലയിലായിരുന്നു മൂന്ന് യുവതികള്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ കുമ്പളം സ്വദേശി ഷഫീഖിനെ നടുറോഡില്‍ മര്‍ദ്ദിച്ചത്.

മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത് യുവതികളെ നാട്ടുകാര്‍ പോലീസിന് കൈമാറിയെങ്കിലും പോലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തി ഉടന്‍ യുവതികളെ വിട്ടയക്കുകയായിരുന്നു. പോലീസ് നടപടി വിവാദമായതിന് പിറകെയാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

ടാക്‌സി പൂള്‍ സംവിധാനത്തിലാണ് ഷഫീഖ് ഓണ്‍ലൈന്‍ ടാകസി സര്‍വ്വീസ് നടത്തുന്നത്. തൃപ്പൂണിത്തുറയിലേക്ക് ആദ്യം ടാക്‌സിയില്‍ കയറിയത് ഷിനോജ് എന്ന യാത്രക്കാരനായിരുന്നു. വൈറ്റിലയില്‍ നിന്നാണ് മൂന്ന് യുവതികള്‍ യാത്രക്കെത്തിയത്. ഈ സമയം ടാക്‌സിയിലുണ്ടായിരുന്ന ഷിനോജിനെ ഇറക്കിവിടാന്‍ യുവതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ സീറ്റ് നേരത്തെ ബുക്ക് ചെയ്താണെന്നറിയിച്ചതോടെ ഒരു യുവതി ഡോര്‍ ചവിട്ടി അടച്ചു.

ഇത് ചോദ്യം ചെയ്തതോടെയാണ് മര്‍ദ്ദനം തുടങ്ങിയതെന്നാണ് ഷിനോജ് പറയുന്നത്. അതേസമയം സംഭവത്തില്‍ പ്രതികളായ സ്ത്രീകളെ പോലീസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം ഉയരുന്നു. പരിക്കേറ്റ ഡ്രൈവര്‍ ഷെഫീക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും സ്ത്രീകളെ മരട് പോലീസ് ജാമ്യത്തില്‍ വിട്ടതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.

മര്‍ദ്ദിക്കുക മാത്രമല്ല നഗര മധ്യത്തില്‍ വെച്ച് തന്റെ അടിവസ്ത്രം പോലും ഈ സ്ത്രീകള്‍ വലിച്ചൂരി പീഡിപ്പിക്കുകയാണ് ചെയ്തതെന്ന് ഷെഫീഖ് പറയുന്നു.  പക്ഷെ ദിവസം മൂന്ന് കഴിഞ്ഞിട്ടും അവരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടും തുടര്‍ നടപടി ഒന്നും എടുക്കാത്തത് താന്‍ ഡ്രൈവര്‍ ആയത് കൊണ്ടാണോ അതല്ല പീഢനം എന്നത് സ്ത്രീകള്‍ക്കെതിരെ സംഭവിക്കുമ്പോള്‍ മാത്രമാണോ സമൂഹവും അധികാരികളും ഇടപെടുകയുള്ളൂവെന്നാണ് ഷെഫീക് ചോദിക്കുന്നത്.

“ജീവിക്കാന്‍ വേണ്ടി കൊച്ചിയിലെ റോഡില്‍ വളയം പിടിക്കാനെത്തിയതാണ് താന്‍. ആരോടും കലഹിക്കാതെ എന്നും സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാള്‍. പക്ഷെ തനിക്ക് ഇതുവരെ വ്യക്തമായിട്ടില്ല എന്തിനാണ് ആരോടൊ പക പോക്കുന്നത് പോലെ ആ സ്ത്രീകള്‍ തന്നോട് ഇത്ര ക്രൂരമായി പെരുമാറിയത് എന്ന്” ഷെഫീഖ് പറയുന്നു.