”ഞങ്ങളുടെ ജീവിതം ഇനി പഴയതുപോലെയാകില്ല”. ലെസ്റ്റര്‍ സ്ഫോടനത്തില്‍ ഭാര്യയെയും രണ്ട് ആണ്‍മക്കളെയെും നഷ്ടമായ ജോസ് രഗുബീര്‍ എന്ന പിതാവ് സ്ഫോടനത്തെ അതിജീവിച്ച ഇളയ മകനെ ചേര്‍ത്തു പിടിച്ച് പറഞ്ഞ വാക്കുകളാണ് ഇവ. ഫെബ്രുവരി 25നുണ്ടായ സ്ഫോടനത്തിനു ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു രഗുബീര്‍. കഴിഞ്ഞ ഫെബ്രുവരി 25ന് ലെസ്റ്ററിലെ ഒരു സ്ഥാപനത്തില്‍ നടന്ന സ്‌ഫോടനത്തിലാണ് ജോസ് രഗൂബീറിന് തന്റെ കുടുംബത്തിലെ പ്രിയപ്പെട്ടവരെ നഷ്ടമാകുന്നത്. ഭാര്യ മേരി രഗൂബീറും മക്കളായ ഷെയിനും ഷോണും സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. ഇവരെ കൂടാതെ ഷെയിന്റെ കാമുകിയായ 18കാരി ലിയ ബെത്ത് റീക്കും കടയിലെ ജീവനക്കാരിയായ വിക്ടോറിയ ഇയവലേവയും സ്‌ഫോടനത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. മേരി രഗൂബീര്‍ എനിക്കേറെ പ്രിയ്യപ്പെട്ടവളായിരുന്നു. കുടുംബ കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്ന മേരി കഠിനാദ്ധ്യാനം ചെയ്താണ് മക്കളെ വളര്‍ത്തിയിരുന്നത്. വിവാഹം കഴിഞ്ഞിട്ട് 22 വര്‍ഷം മാത്രമെ കഴിഞ്ഞിട്ടുള്ളുവെങ്കിലും ഞങ്ങള്‍ക്ക് കഴിഞ്ഞ 28 വര്‍ഷമായി പരസ്പരം അറിയാം. ജോസ് രഗൂബീര്‍ ലെസ്റ്റര്‍ പോലീസ് മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ അവള്‍ ദിവസവും രണ്ട് ജോലികള്‍ ചെയ്തിരുന്നു. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാം ലഭിക്കുന്നുണ്ടെന്നും അവള്‍ ഉറപ്പു വരുത്തുമായിരുന്നു. ഏറ്റവും പുതിയ ഫുട്‌ബോള്‍ കിറ്റുകളാണ് മകന് അവള്‍ വാങ്ങിച്ചു നല്‍കുക. രഗുബീര്‍ പറയുന്നു. ഷെയിന്‍ വളരെ നല്ല വ്യക്തിത്വത്തിന് ഉടമായിരുന്നു. കുടുംബത്തെയും സൃഹൃത്തുക്കളെയും സഹായിക്കുന്നതില്‍ അവന്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു. എല്ലാവര്‍ക്കും ബഹുമാനിക്കാന്‍ തോന്നുന്ന പ്രകൃതമായിരുന്നു ഷെയിന്റേത്. ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബിന്റെ കടുത്ത ആരാധകനായ ഷെയിന്‍ നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നുവെന്നും രഗുബീര്‍ ഓര്‍മ്മിക്കുന്നു. ഷെയിനും കാമുകി ലിയയും അതീവ സന്തോത്തിലാണ് ജീവിതം നയിച്ചിരുന്നത്. ഭാവിയില്‍ അവര്‍ കുടുംബത്തിന് വലിയ സന്തോഷങ്ങള്‍ക്ക് കാരണമാകേണ്ടവരായിരുന്നു.

കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവനാണ് ഷോണ്‍. യൂണിവേഴ്‌സിറ്റി പഠനം തേടാനുള്ള ശ്രമത്തിലായിരുന്നു അവന്‍. ഫ്രഞ്ചും ഹിസ്റ്ററിയും പഠിക്കാനായിരുന്ന ആഗ്രഹം. പാര്‍ട്ട് ടൈം ജോലിയെന്ന നിലയ്ക്ക് അവന്‍ പത്രവിതരണം ചെയ്യാറുണ്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഇളയ മകന്‍ സ്‌കോട്ടിയുമായി ഷോണ്‍ വലിയ സൗഹൃദം സൂക്ഷിക്കുമായിരുന്നെന്നും രഗുബീര്‍ പറയുന്നു. ദുരന്തം നടക്കുന്ന സമയത്ത് രഗുബീര്‍ ജോലി സ്ഥലത്തായിരുന്നു. ദുരന്തം തട്ടിയെടുത്ത എന്റെ പ്രിയപ്പെട്ടവര്‍ എപ്പോഴും ഞങ്ങളുടെ ഓര്‍മകളിലുണ്ടാവും. സ്‌കോട്ടിയും ഞാനും കുടുംബവും സുഹൃത്തുക്കളുമെല്ലാം അവരുടെ വേര്‍പാടിനെ വലിയ നഷ്ടമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനത്തെ തുടര്‍ന്ന് സ്‌കോട്ടിക്കും തനിക്കും ആശ്വാസ വചനങ്ങള്‍ നേര്‍ന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ഊര്‍ജിമാക്കിയിട്ടുണ്ട്. സംഭവുമായി ബന്ധമുണ്ടെന്ന് സംശയമുള്ള മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായി ലെസ്റ്റര്‍ പോലീസ് അറിയിച്ചു.