പ്രതികള്‍ക്കൊ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്കോ എതിരെ ശബ്ദമുയര്‍ത്തിയാല്‍ അതിനെക്കുറിച്ചുള്ള വിവരം പോലീസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണമെന്ന് ചട്ടം വിമര്‍ശന വിധേയമാകുന്നു. പ്രത്യേക ഫോമില്‍ ഇതേക്കുറിച്ചുള്ള വിവരം അറിയിക്കണമെന്നാണ് ചട്ടം. കഴിഞ്ഞ വര്‍ഷം ക്രമസമാധാന പാലനത്തിനായി 313,000 തവണ ഉദ്യോഗസ്ഥര്‍ക്ക് ശബ്ദമുയര്‍ത്തേണ്ടി വന്നുവെന്നാണ് ഹോം ഓഫീസ് കണക്കുകള്‍. തന്ത്രപരമായ ഇത്തരം ഇടപെടലുകള്‍ 165,000 വരും. എന്നാല്‍ ഈ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കപ്പെടുന്നത് സമയം നഷ്ടപ്പെടുത്തുന്ന കാര്യമാണെന്ന വിമര്‍ശനം ഉയരുന്നു. കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊരുതേണ്ട സമയം പേപ്പര്‍വര്‍ക്കിനായി വിനിയോഗിക്കേണ്ടി വരികയാണ് ഉദ്യോഗസ്ഥര്‍ക്ക്. ഡ്യൂട്ടിയില്‍ ബലപ്രയോഗം വേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നാഷണല്‍ ഗൈഡ്‌ലൈന്‍സ് ഫോര്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് പറയുന്നത്.

അറസ്റ്റിനെ എതിര്‍ക്കുന്ന പ്രതിക്ക് കൈവിലങ്ങ് വെക്കുന്നതും തോക്കുകള്‍ ഉപയോഗിക്കേണ്ടി വരുന്നതും റിപ്പോര്‍ട്ട് ചെയ്യണം. കുറ്റകൃത്യം ചെയ്യുന്നയാള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് ബലപ്രയോഗമായി കണക്കാക്കുന്നില്ലെങ്കിലും അത്തരം സംഭവങ്ങള്‍ ടാക്ടിക്കല്‍ കമ്യൂണിക്കേഷന്‍ ആയി രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. റാങ്ക് ആന്‍ഡ് ഫയല്‍ ഓഫീസര്‍മാരെ പ്രതിനിധാനം ചെയ്യുന്ന പോലീസ് ഫെഡറേഷന്‍ ഇപ്രകാരം വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനെ എതിര്‍ക്കുന്നില്ലെങ്കിലും അതിനായി എടുക്കുന്ന സമയത്തെക്കുറിച്ച് ആശങ്ക അറിയിക്കുന്നു. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ ഇത്തരം സംഭവങ്ങളില്‍ രണ്ടു ലക്ഷവും പ്രതികള്‍ക്ക് വിലങ്ങിട്ടതുമായി ബന്ധപ്പെട്ടുള്ളതാണ്. 111,000 സംഭവങ്ങളില്‍ ആയുധമുപയോഗിക്കാതെ കുറ്റവാളികളെ ശാരീരികമായി നേരിടേണ്ടി വന്നു.

12 സന്ദര്‍ഭങ്ങളില്‍ തോക്ക് പുറത്തെടുക്കേണ്ടി വന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ചെയ്യുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണ് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ വക്താവ് പ്രതികരിച്ചത്. എന്തിനാണ് ബലപ്രയോഗം നടത്തിയതെന്നും അത് നിയമപരമായിരുന്നോ എന്നും അത്യാവശ്യമായിരുന്നോ എന്നും വിലയിരുത്തുന്നതിനായാണ് ഇത് എവിഡ്യന്‍ഷ്യല്‍ നോട്ട്‌സ് ആന്‍ഡ് സ്‌റ്റേറ്റ്‌മെന്റ്‌സില്‍ രേഖപ്പെടുത്തുന്നതെന്നും വക്താവ് വ്യക്തമാക്കി.