ആലപ്പുഴ സ്വദേശിയായ യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള കോടതി വിധി റദ്ദാക്കിയത്. മോഷണക്കേസിൽ പ്രതിയാക്കപ്പെട്ട് ഒൻപത് മാസമായി ജയിലിൽ കഴിയുകയായിരുന്നു യുവാവ്.

സൗദിയിലെ തെക്കൻ നഗരമായ ഖമീസ് മുഷയ്ത്തിലെ ക്രിമിനൽ കോടതിയാണ് കഴിഞ്ഞ ഏപ്രിലിൽ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരെ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെയും ജിദ്ദ കോൺസുലേറ്റിന്റെയും സഹായത്തോടെ അപ്പീൽ നൽകിയിരുന്നു. ഇത്‌ പരിഗണിച്ചാണ്‌ അബഹയിലെ മൂന്നംഗ അപ്പീൽ കോടതി കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കി പകരം നാലുവർഷം തടവും 400 അടിയും വിധിച്ചത്‌.

അബഹയിലും ഖമീസ് മുഷയ്‌ത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റസ്റ്ററന്റിലെ ലോക്കറിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തിൽ അതേ സ്ഥാപനത്തിൽ ആറ് വർഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലാകുകയായിരുന്നു.

നഷ്ടപ്പെട്ട മുഴുവൻ തുകയും അന്വേഷണ ഉദ്യോഗസ്‌ഥർ കുളിമുറിയിൽ നിന്ന് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ശരീഅത്ത്‌ നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി അന്ന് വിധിക്കുകയായിരുന്നു.

സ്പോൺസറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാർഥം നാട്ടിൽ പോകേണ്ടിവന്നപ്പോൾ സ്പോൺസർക്ക്‌ നൽകാനുള്ള തുകയ്ക്ക്‌ ഇദ്ദേഹം ജാമ്യം നിൽക്കുകയും അയാൾ തിരിച്ച് വരാതിരുന്നപ്പോൾ സ്പോൺസർ ഇയാളിൽ നിന്ന് ഇരുപത്തിനാലായിരം റിയാൽ (മൂന്നര ലക്ഷം രൂപ) ഈടാക്കുകയും ചെയ്തിരുന്നു. ഇതാണ്‌ സംഭവത്തിലേക്ക്‌ നയിച്ചതെന്ന് കരുതപ്പെടുന്നു.

കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെട്ടത്‌ പ്രകാരം സോഷ്യൽ ഫോറം എക്സിക്യൂട്ടീവ് അംഗവും സി സി ഡബ്ല്യൂ എ മെമ്പറുമായ സൈദ് മൗലവി ഖമീസ് മുഷയ്ത്ത്‌ ക്രിമിനൽ കോടതിൽ നിന്ന് വിധിയുടെ പകർപ്പ് കൈ പറ്റുകയും കഴിഞ്ഞ റമസാൻ പതിനേഴിനകം അപ്പീലിന് പോകാൻ കോടതി ഇതിൽ അനുവാദം നൽകുന്നതായി കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ജിദ്ദ കോൺസൽ വെൽഫയർ ഡോ. മുഹമ്മദ്‌ അലീമും ഉദ്യോസ്ഥൻ ഫൈസലും അടിയന്തരമായി അബഹയിൽ എത്തുകയും സൈദ് മൗലവിയോടൊപ്പം ജയിലിൽ യുവാവിനെ സന്ദർശിക്കുകയും ജയിൽ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അബഹ അസിസ്റ്റന്റ് ഗവർണറെ സന്ദർശിച്ച് കോൺസുലർ സംഘം നിവേദനവും നൽകി. തുടർന്ന് നടത്തിയ അപ്പീൽ ശ്രമങ്ങളാണ്‌ വിജയിച്ചത്‌.

മകന്റെ കൈ മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കിതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി പ്രവർത്തിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിനും ജിദ്ദ ഇന്ത്യൻ കോൺസലേറ്റിനും മകന്റെ സുഹൃത്തുക്കൾക്കും യുവാവിന്റെ മാതാവ് തന്റെ നന്ദിയും കടപ്പാടും അറിയിച്ചു.