റയിൽവെ ട്രാക്കിൽ 19 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിയോ പാരലിന്പിക് സ്വർണ മെഡൽ ജേതാവ് തങ്കവേലു മാരിയപ്പനെ പൊലീസ് ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് സതീഷ് കുമാറിനെ റയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സതീഷ് മരിച്ച ദിവസം സതീഷിന്റെ ടു വീലർ മാരിയപ്പന്റെ കാറുമായി കൂട്ടി മുട്ടിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാരിയപ്പനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. മാരിയപ്പനെതിരെ അന്വേഷണം വേണമെന്ന് സതീഷിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടിരുന്നതായും എന്നാൽ മാരിയപ്പനെതിരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ട്ടതായി പൊലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

അതേസമയം, സതീഷിന്റെ മരണവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് മാരിയപ്പൻ വ്യക്തമാക്കി. സംഭവത്തിൽ എന്റെ പേര് വെറുതെ വലിച്ചിഴയ്ക്കുകയാണ്. വരാൻ പോകുന്ന മൽസരങ്ങൾക്കായുളള തയാറെടുപ്പിലാണ് താനെന്നും മാരിയപ്പൻ പിടിഐയോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തണമെന്നും അതിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും മാരിയപ്പൻ പറഞ്ഞു. റിയോ പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലു സ്വര്‍ണ്ണം നേടിയിരുന്നു.