സൗദി അറേബ്യയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ വെട്ടേറ്റ് മലയാളി യുവാവ് മരിച്ചു. റിയാദ് അസീസിയ എക്‌സിറ്റ് 22ലെ കടയില്‍ ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി സിദ്ദീഖാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ കടയിലെത്തിയ രണ്ട് കവര്‍ച്ചക്കാര്‍ സിദ്ദീഖിനെ അക്രമിക്കുകയായിരുന്നു. സംഘം കടയിലെത്തിയ സമയത്ത് മറ്റാരുംതന്നെ കടയില്‍ ഉണ്ടായിരുന്നില്ല. വെട്ടേറ്റ് രക്തം വാര്‍ന്ന് അവശനായി കിടന്ന സിദ്ദീഖിനെ അരമണിക്കൂറിനുശേഷം എത്തിയ പൊലീസും റെഡ്ക്രസന്റും ചേര്‍ന്ന് ആശുപത്രിയിലേത്തിക്കുകയായിരുന്നു. അല്‍ഈമാന്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ മരിച്ചു. സംഭവമറിഞ്ഞെത്തിയ സിദ്ദീഖിന്റെ സ്‌പോണ്‍സര്‍ കടയുടെ അടുത്തുനിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. സിസിടിവി ദൃശ്യത്തിലെ കാറിന്റെ നമ്ബര്‍ കവര്‍ച്ചകാരുടെതെന്ന് പോലീസ് ഉറപ്പിച്ചു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചയോടെ പ്രതികളെന്ന് കരുതുന്ന രണ്ട് യമനികളെ പോലീസ് പിടികൂടി. 20 വര്‍ഷമായി ഇതേ കടയില്‍ ജോലി ചെയ്തുവരികയാണ് സിദ്ദീഖ്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചതായി അധികൃതര്‍ പറയുന്നു.