ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ഇംഗ്ലണ്ട് :- കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി അലർജി മൂലം ആശുപത്രിയിൽ ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. 2018 -19 കാലഘട്ടത്തിൽ 1746 ഓളം കുട്ടികളാണ് അനാഫൈലാക്ടിക് ഷോക്ക് മൂലം ചികിത്സ തേടിയിരിക്കുന്നത്. 2013- 14 കാലഘട്ടത്തിൽ ഇതു 1, 015 മാത്രമായിരുന്നു. 2016 – ൽ ബാഗേറ്റ് എന്നെ ഭക്ഷണ പദാർത്ഥം കഴിച്ചതോടെ നടാഷ എന്ന പെൺകുട്ടി മരണപ്പെട്ടിരുന്നു. പ്രകൃതിയിൽ ഉള്ള മാറ്റങ്ങൾ ആകാം അലർജി വർദ്ധിച്ചു വരുന്നതിന് കാരണം എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.


പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണ് അനാഫൈലക്സിസ് മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ അധികവും. അനാഫൈലക്സിസ് എന്നത് ഗുരുതരമായ ഒരു അലർജി റിയാക്ഷൻ ആണ്. രോഗിയുടെ ജീവൻ വരെ അപകടത്തിലാക്കുന്ന അവസ്ഥ ഇതിനുണ്ട്. സാധാരണയായി ഭക്ഷണപദാർത്ഥങ്ങളിൽ കൂടെയാണ് അലർജിക്ക്‌ റിയാക്ഷനുകൾ രൂപപ്പെടുന്നത്. നട്സ്, മീനുകൾ, ഷെൽഫിഷ് തുടങ്ങിയവയാണ് അലർജി ഉണ്ടാക്കുന്ന മുഖ്യ ഭക്ഷണങ്ങൾ. എന്നാൽ ഭക്ഷണപദാർത്ഥങ്ങളോടൊപ്പം, തേനീച്ച, കടന്നൽ മുതലായവയുടെ വിഷവും അലർജിക്ക് റിയാക്ഷനുകൾ രൂപപ്പെടുത്തുന്നു.


അനാഫൈലക്സിസ് ബാധിക്കുന്നവരിൽ ശ്വാസതടസ്സം മുതൽ അബോധാവസ്ഥ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. മനുഷ്യൻെറ ഭക്ഷണ രീതിയിൽ ഉണ്ടായ വ്യത്യാസങ്ങളും, മലിനീകരണവും മറ്റുമാണ് അലർജിക്ക്‌ റിയാക്ഷനുകൾ വർദ്ധിക്കാൻ കാരണമെന്നാണ് പുതിയ കണ്ടെത്തലുകൾ. നടാഷയുടെ മാതാപിതാക്കൾ അലർജി നിവാരണത്തിനായി അനേകം പദ്ധതികളുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. നടാഷ അലർജി റിസർച്ച് ഫൗണ്ടേഷൻ ഇതിന്റെ ഭാഗമായുള്ളതാണ് .