നജാഫ്: 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാഖിലേക്കുളള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ. ശിയാ തീര്‍ഥാടകരുമായി ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്ന് പുറപ്പെട്ട വിമാനം നജാഫില്‍ ലാന്‍ഡ് ചെയ്തു. ഇറാഖി ഉദ്യോഗസ്ഥര്‍ യാത്രക്കാരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

കഴിഞ്ഞ 30 വര്‍ഷത്തിനിടിയില്‍ ഇത് ആദ്യമായാണ് ഇന്ത്യയില്‍ നിന്നുളള വിമാനം ഇറാഖില്‍ പറന്നിറങ്ങുന്നതെന്ന് ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ പ്രദീപ് സിങ് രാജ്പുരോഹിത് പറഞ്ഞു. പുണ്യഭൂമിയായ നജാഫിലേക്ക് തന്നെ ആദ്യ സർവീസ് നടത്താനായത് ഭാഗ്യമായി കരുതുന്നുവെന്ന് പ്രദീപ് സിങ് രാജ് പുരോഹിത് കൂട്ടിച്ചേര്‍ത്തു.

അഞ്ചര മണിക്കൂര്‍ സമയം എടുത്താണ് ഉത്തര്‍പ്രദേശില്‍ നിന്ന് വിമാനം ഇറാഖിലെത്തിയത്. തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും ആണ് ഈ സര്‍വീസ് ഉണ്ടാവുക. ശിയാ വിഭാഗക്കാരുടെ തീര്‍ഥാടനകേന്ദ്രമാണ് നജാഫ്. കുവൈത്ത് ആക്രമണത്തെ തുടര്‍ന്ന് സദ്ദാം ഹുസൈനെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണവും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് ഇറാഖിലേക്കുള്ള വിമാനസര്‍വീസ് ഇന്ത്യ നിര്‍ത്തിവച്ചത്. എ1414 വിമാനം ഇന്നലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണ് ഫ്ലാഗ് ഓഫ് ചെയ്തത്.