അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവ സമൂഹം പരിപാവനമായി ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച ദിവസം ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നുമാവശ്യപ്പെട്ട് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) രംഗത്ത്. ഇതിനായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മെത്രാന്‍ സമിതി നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കി. ബിഹാര്‍, ഛത്തീസ്ഗഡ്, ആസാം, ജമ്മുകാശ്മിര്‍, മഹാരാഷ്ട്ര, മണിപ്പുര്‍, ഒഡിഷ, പുതുച്ചേരി, തമിഴ്നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പെസഹാവ്യാഴമായ ഏപ്രില്‍ 18 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അന്നേദിവസം ക്രൈസ്തവര്‍ ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കാനായി ഇടവക ദേവാലയങ്ങളിലും മറ്റുമായിരിക്കുമെന്നും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടായിരിക്കുമെന്നും സമിതി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ മെത്രാന്‍ സമിതി തയ്യാറാക്കിയ നിവേദനത്തിന്റെ കോപ്പി പ്രധാനമന്ത്രിക്കും നല്‍കിയിട്ടുണ്ട്.

റംസാന്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ നേരത്തെ ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതോടെ റംസാന്‍ മാസത്തിലെ പ്രത്യേകതയുള്ള ദിവസങ്ങളും എല്ലാ വെള്ളിയാഴ്ചയും പോളിംഗില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയിരുന്നു. ഏഴ് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആദ്യ ഘട്ടം ഏപ്രില്‍ ഏഴിനാണ്. കേരളത്തില്‍ മൂന്നാം ഘട്ടമായ ഏപ്രില്‍ 23 നാണ് ജനവിധി.