പഴയ പത്ത് പൗണ്ടിന്റെ നോട്ടുകള്‍ നിരോധിച്ചു. ഇതിന്റെ നിര്‍മ്മാണം സര്‍ക്കാര്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് നിലവില്‍ വന്നിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും കടകളിലും പഴയ നോട്ട് അസാധുവായി കാണാന്‍ ആളുകള്‍ തയ്യാറായിട്ടില്ല. പഴയ നോട്ടുകള്‍ ഇപ്പോഴും നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അവ ബാങ്കുകള്‍ വഴി മാറിയെടുക്കാനും കടകളില്‍ ചെലവഴിക്കാനും കഴിയും. ഇന്നലെ മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പുതിയ പോളിമര്‍ ടെന്നറുകള്‍ മാത്രമെ ഇനി സാധാനങ്ങള്‍ വാങ്ങിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ക്കുമായി ഉപയോഗിക്കാന്‍ കഴിയൂ.

ആള്‍ഡി, ഐസ്‌ലാന്റ്, മോറിസണ്‍സ് തുടങ്ങി കമ്പനികള്‍ നോട്ട് നിരോധനം നിലവില്‍ വന്നതിനുശേഷവും പത്ത് പൗണ്ടിന്റെ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്. ഏപ്രില്‍ 2 ഈസ്റ്റര്‍ തിങ്കളാഴ്ച്ച വരെ നിരോധിച്ച് പത്ത് പൗണ്ടിന്റെ നോട്ടുകള്‍ സ്വീകരിക്കുന്നത് തുടരുമെന്ന് ഫ്രോസണ്‍ ഫുഡ് വില്‍ക്കുന്ന സ്ഥാപനമായ ഐസ്‌ലാന്റ് വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 30 വരെ മോറിസണ്‍സും മാര്‍ച്ച് 16 വരെ റോയല്‍ മിന്റസും പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും പഴയ നോട്ടുകള്‍ മാറ്റി പുതിയ പോളിമര്‍ നോട്ടുകള്‍ വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വലിയ അളവില്‍ പത്ത് പൗണ്ടിന്റെ നോട്ടുകള്‍ മാറിയെടുക്കുന്നതിന് ഉപഭോക്താക്കള്‍ ഐഡി കാര്‍ഡുകള്‍ കൊണ്ടു വരേണ്ടതുണ്ടെന്ന് റോയല്‍ മിന്റ് അറിയിച്ചു. തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ടോ ഡ്രൈവിംഗ് ലൈസന്‍സോ ഹാജരാക്കിയാല്‍ മതിയാകും. ബാങ്ക് ഓഫ് ഇഗ്ലണ്ട് വഴിയും പോസ്റ്റ് ഓഫീസുകള്‍ ഉപയോഗിച്ചും നോട്ടുകള്‍ മാറാവുന്നതാണ്. പുതിയ പത്ത് പൗണ്ടിന്റെ നോട്ടുകള്‍ വാട്ടര്‍ പ്രൂഫും മറ്റു നിരവധി ഫീച്ചറുകളോടും കൂടിയതാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റബര്‍ മാസം മുതല്‍ പുതിയ നോട്ടുകള്‍ വിപണിയിലുണ്ട്. പരിസ്ഥിതി സൗഹാര്‍ദ പരമായ പുതിയ നോട്ടുകള്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഓഫ് ഇഗ്ലണ്ട് പുതിയ നീക്കം നടത്തുന്നത്. 2020ഓടെ ഇരുപത് പൗണ്ടിന്റെ പോളിമര്‍ നോട്ടുകളും വിപണിയിലെത്തും.