ആലപ്പുഴ: കുട്ടനാട്ടില്‍ മന്ത്രി തോമസ് ചാണ്ടി ഭൂസംരക്ഷണ നിയമവും, തണ്ണീര്‍ത്തട നിയമവും ലംഘിച്ചതായി ആലപ്പുഴ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ചാണ്ടിയുടെ രാജി അനിവാര്യമായി.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ പുറമ്പോക്ക് കൈയ്യേറി നിലം നികത്തി, മന്ത്രിയുടെ ഹോട്ടലിന് ഗുണകരമാകുന്ന തരത്തില്‍ വലിയകുളം-സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തില്‍ നെല്‍വയല്‍-തണ്ണീര്‍തട നിയമം ലംഘിച്ചു, ഹോട്ടലിനുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന കരുവേലി പാടശേഖരത്തിന്റെ പുറം ബണ്ട് നിര്‍മ്മാണത്തില്‍ തണ്ണീര്‍തട നിയമം ലംഘിച്ചു, റോഡ്-ബണ്ട് നിര്‍മ്മാണത്തിന്റെ ഭാഗമായി മൂന്നിടത്ത് നിലം നികത്തി, ഹോട്ടലിന് മുന്നില്‍ കായല്‍ കൈയ്യേറി ബോയ സ്ഥാപിച്ചു എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് കലക്ടര്‍ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.
‘ കേരളത്തിന്റെ മണ്ണും ജലവും ജൈവ വൈവിധ്യവും സംരക്ഷിക്കുമെന്ന’ വാഗ്ദാനം നല്കി അധികാരത്തിലെത്തി സര്‍ക്കാരിലെ, നിയമം നടപ്പാക്കാന്‍ ഭരണഘടനപരമായ ബാധ്യതയുള്ള മന്ത്രി തന്നെ ഭൂമി കൈയ്യേറിയെന്ന് വ്യക്തമായി തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ രാജിയല്ലാതെ വേറെ വഴിയൊന്നുമില്ലായെന്ന് പല മന്ത്രിമാര്‍ക്കിടയിലും അഭിപ്രായമുണ്ട്.
2017 ആഗസ്റ്റ് 17 ന് താന്‍ ഒരു സെന്റ് ഭൂമിയെങ്കിലും കൈയ്യേറിട്ടുണ്ടെങ്കില് മന്ത്രി സ്ഥാനമല്ല എം എല്‍ എ സ്ഥാനം പോലും രാജിവെച്ച് വീട്ടില്‍ പോകുമെന്ന് തോമസ് ചാണ്ടി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. അന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ 4-5 പേര് കുട്ടനാട്ടില്‍ വന്ന് കലക്ടര്‍, ആര് ഡി ഒ, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരെ കണ്ടിട്ട് ഒരു സെന്റ് ഭൂമിയ്ക്ക് ഞാന്‍ ഇല്ലിഗലായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ മന്ത്രി സ്ഥാനമല്ല, എം എല്‍ എ സ്ഥാനം രാജിവെച്ച് വീട്ടില്‍ പോകും. ധൈര്യമുണ്ടോ വെല്ലുവിളി ഏറ്റെടുക്കാന്‍?’ മന്ത്രി ഭൂമി കൈയ്യേറിയെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ രാജിയല്ലാതെ മന്ത്രിയ്ക്ക് മുന്നില്‍ മറ്റ് വഴികളില്ല.
വിശദമായ തെളിവെടുപ്പ് നടത്തി ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും മൊഴിയെടുത്ത സാഹചര്യത്തില്‍ കലക്ടര്‍ക്ക് നേരിട്ട് നടപടിയിലേക്ക് കടക്കാവുന്നതെയുള്ളു. മന്ത്രി നിലം നികത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നിലം നികത്തലിന് കേസെടുക്കേണ്ടിവരും.
മന്ത്രി കായല്‍ കൈയ്യേറിയെന്ന ആക്ഷേപം വന്നതു മുതല്‍ ഇന്നു വരെ മന്ത്രിയ്ക്കെതിരെ മുഖ്യമന്ത്രിയോ, സി പി എം സെക്രട്ടറിയോ ഒരു പ്രസ്താവന പോലും നടത്തിയിട്ടില്ല. ‘ ആരോപണങ്ങള്‍ കൊണ്ട് മാത്രം ഒരാളെ കുറ്റക്കാരനായി കാണാനാകില്ല’ എന്നാണ് മന്ത്രി ഭൂമി കൈയ്യേറിയെന്ന കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷവും സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയത്.
33 കേസുകളില്‍ പ്രതിയായ സ്ത്രീയുടെ വാക്കുകള്‍ക്ക് എന്ത് വിശ്വാസ്യത എന്ന് ഹൈക്കോടതി പോലും വ്യക്തമാക്കിയ സ്ത്രീയുടെ പരാതിയിന്മേല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത സര്‍ക്കാര്‍, ഒരു മന്ത്രി ഭൂമി കൈയ്യേറിയെന്ന് ജില്ലാ കലക്ടര്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം തെളിവ് നല്‍കിയിട്ടും, മന്ത്രിയെ എന്തിന് സംരക്ഷിക്കുന്നു എന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തി കഴിഞ്ഞു.
അധികാരത്തിലേറി ഒന്നരവര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ മന്ത്രിയുടെയും രാജി അനിവാര്യമായതിനെ തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ്. ബന്ധുനിയമ വിവാദത്തില്‍ കുരുങ്ങി ഇ പി ജയരാജനും, ഒരു സ്ത്രീയുമായുള്ള അശ്ലീല സംഭാഷണം വിവാദമായതിനെ തുടര്‍ന്ന് എ കെ ശശീന്ദ്രനും മന്ത്രി സ്ഥാനം രാജിവെയ്ക്കുകയുണ്ടായി.
Leave a Reply