വിവാഹം കഴിഞ്ഞിട്ട് വെറും നാലാഴ്ച മാത്രമായ നവവരൻ പിസി ആൻഡ്രൂ ഹാർപർ എന്ന മിടുക്കനായ പോലീസ് ഓഫീസർ ആണ് വ്യാഴാഴ്ച ബെർക് ഷെയറിൽ വെച്ച് ബ്രിട്ടീഷ് സമയം രാത്രി 11 30 ന് അപകടത്തിൽ മരിച്ചത്. മോഷണശ്രമം തടയാൻ പോലീസ് വാഹനത്തിൽ നിന്നിറങ്ങി സംഭവസ്ഥലത്തേക്ക് നടക്കുമ്പോൾ പാഞ്ഞുവന്ന അജ്ഞാത കാറാണ് ഇടിച്ചതിന് ശേഷം ശരീരവും വലിച്ചു കൊണ്ട് പോയത്. അതിദാരുണ വും ക്രൂരവുമായ കുറ്റമാണ് കാറോടിച്ചവരുടേതെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികൾ എന്ന് സംശയിക്കപ്പെടുന്ന 10 നും 30 നും ഇടയിൽ പ്രായമുള്ള 10 പേരെ തേംസ് വാലി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹപ്രവർത്തകന്റെ കൊലപാതകം അങ്ങേയറ്റം ഞെട്ടിക്കുന്നതും ഹൃദയഭേദകവും ആണെന്ന് പോലീസ് സേനയെ പ്രതിനിധീകരിച്ച് ചീഫ് കോൺസ്റ്റബിൾ ജോൺ ക്യാമ്പ്ബെൽ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ അനുശോചിച്ച പ്രധാനമന്ത്രി ഓരോ ദിവസവും നമ്മെ സുരക്ഷിതരായി സംരക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന ദുരിതങ്ങളെ പറ്റി ഓർമിപ്പിച്ചു. പൊതു ജനങ്ങൾക്ക് സേവനം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ധീരനായ പോലീസ് ഉദ്യോഗസ്ഥനെ ഒരിക്കലും മറക്കില്ല എന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. 2010 ൽ സ്പെഷ്യൽ കോൺസ്റ്റബിൾ ആയി സേനയിൽ ചേർന്ന ഹാർപർ 2011 ഓടെ റെഗുലർ ഓഫീസറായി ജോലിയിൽ തുടരുകയായിരുന്നു. വ്യക്തിപ്രഭാവം ഉള്ള ഒരു സുഹൃത്തും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്താത്ത മിടുക്കനായ പോലീസ് ഉദ്യോഗസ്ഥനും ആയിരുന്നു പിസി ഹാർപർ . അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം അറിയിക്കാൻ പോലീസ് സേന പതാക താഴ്ത്തുമെന്നു അറിയിച്ചു.

“ജീവിതം വഴുവഴുക്കുന്നതാണ് എന്റെ കൈകൾ മുറുകെ പിടിക്കുക” 4 ആഴ്ച മുമ്പ് വിവാഹ ദിനത്തിൽ വധുവായ ലിസിക്ക് നൽകിയ കാർഡിൽ ഹൃദയം നിറഞ്ഞു എഴുതിയ വരികളാണ് ഇവ. എന്നാൽ സ്വപ്ന വിവാഹത്തിലൂടെ ഒന്നായ ദമ്പതിമാർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം വിധി നൽകിയില്ല. തങ്ങളുടെ എല്ലാം ജീവിതത്തിന് വെളിച്ചമായിരുന്ന ആൻഡ്രൂ ധീരനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു എന്നും അവനിൽ അഭിമാനമുണ്ടെന്നും മാതാപിതാക്കളും സുഹൃത്തുക്കളും പറഞ്ഞു .