ലണ്ടനില്‍ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ നിരോധനത്തെ നിയമനടപടിയിലൂടെ മറികടന്ന് ഊബര്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ അഞ്ച് വര്‍ഷത്തെ ഓപ്പറേറ്റിംഗ് ലൈസന്‍സ് ഊബറിന് നിഷേധിച്ചത്. ഡ്രൈവര്‍മാരുടെ പശ്ചാത്തലം അന്വേഷിക്കുന്നില്ലെന്നും ഇവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നുമായിരുന്നു ഊബറിനെതിരെ ഉയര്‍ന്ന ആരോപണം. ഇതിനെതിരെ ഊബര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ലൈസന്‍സ് നിഷേധിക്കപ്പെട്ടതിനു ശേഷം ഊബറിന്റെ കോര്‍പറേറ്റ് സ്വഭാവത്തില്‍ കാര്യമായ പുരോഗമനം ഉണ്ടായിട്ടുണ്ടെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിലയിരുത്തി.

തങ്ങളുടെ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ഊബര്‍ കോടതിയെ അറിയിച്ചു. മൂന്ന് നോണ്‍ എക്സിക്യൂട്ടീവ് ബോര്‍ഡംഗങ്ങളെ നിയമിച്ചതായും ഊബര്‍ വ്യക്തമാക്കി. നിയന്ത്രിത ലൈസന്‍സ് അനുവദിച്ച ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്‍ബത്ത്നോട്ട് പക്ഷേ ഊബറിന്റെ ഏതു വിധേനയും ബിസിനസ് വളര്‍ത്തുകയെന്ന സമീപനത്തെ വിമര്‍ശിച്ചു. ഊബര്‍ ആവശ്യപ്പെട്ട 18 മാസത്തെ പ്രൊവിഷണല്‍ ലൈസന്‍സ് അനുവദിക്കാനാകില്ലെന്നും മജിസ്ട്രേറ്റ് പറഞ്ഞു. ലണ്ടനിലെ ലൈസന്‍സ് പുതുക്കേണ്ടെന്ന തീരുമാനം ശരിയായിരുന്നുവെന്ന് ഊബര്‍ നേതൃത്വം പറഞ്ഞേതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വിധി വരുന്നത്.

ലണ്ടനില്‍ വര്‍ഷങ്ങളോളം മോശമായി പ്രവര്‍ത്തിച്ച ശേഷം ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ എടുത്ത നടപടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഈ പ്രസ്താവനയിലൂടെയെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞിരുന്നു. കോടതിയും തങ്ങളുടെ നിലപാടിനെ ശരിവെച്ചിക്കുകയാണെന്നും മേയര്‍ പറഞ്ഞു. നിബന്ധനകളോടെയാണ് ഇപ്പോള്‍ 15 മാസത്തെ ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. ടിഎഫ്എല്ലിന് ഊബറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും സാദിഖ് ഖാന്‍ വിശദീകരിച്ചു. കോടതിച്ചെലവായി 425,000 പൗണ്ടും ഊബര്‍ നല്‍കേണ്ടി വരും.