മീര നായര്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ഉഗാണ്ടന്‍ സിനിമ ക്വീന്‍ ഓഫ് കാറ്റ്‌വേയിലൂടെ ശ്രദ്ധ നേടിയ 15കാരി നികിത പേള്‍ വാലിഗ്വ അന്തരിച്ചു. ഉഗാണ്ടയിലെ ചേരിയിലുള്ള ചെസ്സ് കളിക്കാരിയായാണ് നികിത ഈ സിനിമയില്‍ അഭിനയിച്ചത്. ബ്രെയിന്‍ ട്യൂമര്‍ ആണ് മരണകാരണം. ഒമ്പതാം വയസ്സില്‍ ചെസ്സ് കളിച്ചുതുടങ്ങിയ ഫിയോന മ്യൂട്ടേസി എന്ന കുട്ടിയുടെ കഥയാണ് ഈ സിനിമ പറഞ്ഞത്. ഫിയോന സ്‌കൂളില്‍ പോയിരുന്നില്ല. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മത്സരിച്ചു.

ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത ഉഗാണ്ടന്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2017ല്‍ ട്യൂമര്‍ നീങ്ങിയതായാണ് കണ്ടെത്തിയത്. 2019ല്‍ പുതിയ ട്യൂമര്‍ രൂപപ്പെടുകയായിരുന്നു. സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിംഗ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഇന്ത്യന്‍ വംശജയായ സംവിധായികയാണ് മീര നായര്‍. നികിതയുടെ ചികിത്സയ്ക്കായി ഇന്ത്യയില്‍ മീര നായര്‍ ഫണ്ട് ശേഖരണത്തിന് ശ്രമം നടത്തിയിരുന്നു.