ജമ്മു കാശ്മീര്‍ നയത്തെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപിക്ക് ഇന്ത്യ വിസ റദ്ദാക്കിയതായി പരാതി. ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ബ്രിട്ടീഷ് എംപിയായ ഡെബ്ബി അബ്രഹാംസ് തന്റെ ഇ വിസ തള്ളിയതായി അറിഞ്ഞത്. കാശ്മീരിലേയ്ക്കുള്ള ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണാണ് ഡെബ്ബി. തന്നെ പരിഗണിച്ചത് ക്രിമിനലിനെപ്പോലെയാണ് എന്ന് ഡെബ്ബി ആരോപിച്ചു. ഡീപോര്‍ട്ടീ സെല്ലിലേയ്ക്ക് കൊണ്ടുപോയി. രാവിലെ 8.50നാണ് ഡല്‍ഹിയിലെത്തിയത്. അപ്പോളാണ് കഴിഞ്ഞ ഒക്ടോബറില്‍ അുവദിച്ച ഇ വിസ റദ്ദാക്കിയതായി അറിയുന്നത്. 2020 ഒക്ടോബര്‍ വരെ വാലിഡിറ്റിയുണ്ട് ഇ വിസയ്ക്ക്.

ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ഇ വിസ അടക്കമുള്ള രേഖകള്‍ കാണിച്ചു. എന്റെ വിസ തള്ളിയതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്റെ പാസ്‌പോര്‍ട്ട് കൊണ്ടുപോയി 10 മിനുട്ടിന് ശേഷമാണ് തിരിച്ചുവന്നത്. പിന്നെ വളരെ മോശം പെരുമാറ്റമായിരുന്നു. കൂടെ വരാന്‍ പറഞ്ഞ് ആക്രോശിച്ചു. ഇത്തരത്തില്‍ സംസാരിക്കരുത് എന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ ഡീപോര്‍ട്ടീ സെല്ലിലേയ്ക്കാണ് കൊണ്ടുപോയത്. ഇരിക്കാൻപോലും സമ്മതിച്ചില്ല, ബന്ധുവിനെ വിളിച്ചു. അദ്ദേഹം ബ്രിട്ടീഷ് ഹൈകമ്മീഷനെ വിവരമറിയിച്ചു. വിസ ഓണ്‍ അറൈവലിനെക്കുറിച്ച് ഇമ്മിഗ്രേഷന്‍ അധികൃതരോട് ചോദിച്ചപ്പോള്‍ മറുപടിയൊന്നും കിട്ടിയില്ല. ഞാനിപ്പോള്‍ ഡീപോര്‍ട്ടേഷന് കാത്തിരിക്കുകയാണ്. ഇന്ത്യ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ തീരുമാനം മാറ്റാന്‍ തയ്യാറല്ലാത്തിടത്തോളം. എന്നെ ഒരു ക്രിമിനലിനെപ്പോലെയാണ് ഇവര്‍ കാണുന്നത്.

കാശ്മീര്‍ വിഷയം കൈകാര്യം ചെയ്തിരുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ ഡെബ്ബി അബ്രഹാംസ് യുകെയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇന്ത്യയുടെ കാശ്മീര്‍ തീരുമാനത്തെ ഡെബ്ബി അബ്രാംസ് സോഷ്യല്‍മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.