മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി ഭീരുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവന്‍റെ റഷ്യാ ബന്ധം സംബന്ധിച്ച അന്വേഷണത്തെ സ്വാധീനിക്കാന്‍ പ്രസിഡന്‍റ് ശ്രമിച്ചുവെന്ന കോമിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ട്രംപിന്‍റെ ട്വിറ്റര്‍ ആക്രമണം.

അതേസമയം കോമിക്കെതിരായ തെളിവുകള്‍ പ്രസിഡന്‍റ് പുറത്തുവിടണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ത്തന്നെ ആവശ്യമുയര്‍ന്നതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി.

മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ മൈക് ഫ്ലിന്നിന്റെ റഷ്യ ബന്ധം സംബന്ധിച്ച അന്വേഷണം മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല എന്ന് പ്രസിഡന്‍റ് ട്രംപ് തന്നോട് ആവശ്യപ്പെട്ടെന്നാണ് ജെയിംസ് കോമി സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയത്. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് റഷ്യന്‍ ഇടപെടലിലൂടെ അട്ടിമറിക്കപ്പെട്ടു എന്ന ആരോപണം ശക്തമായിരിക്കെയാണ് മുന്‍ എഫ്ബിഐഡയറകട്റുടെ വെളിപ്പെടുത്തല്‍ വന്നത്.

എന്നാല്‍ കോമിയുടെ വെളിപ്പെടുത്തല്‍ നിയമവിരുദ്ധമാണെന്നും അദ്ദേഹം ഭീരുവാണെന്നും പ്രസിഡന്‍റ് ട്രീറ്റ് ചെയ്തു. കോമിയുടെ വെളിപ്പെടുത്തലുകളെ സംബന്ധിച്ച് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് നാളെ സെനറ്റ് കമ്മിറ്റിക്ക് മൊഴി നല്‍കും. ട്രംപുമായി നടന്ന കൂടിക്കാഴ്ചക്ക് സെഷന്‍സ് സാക്ഷിയാണെന്നാണ് കോമി പറയുന്നത്. റഷ്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സര്‍ക്കാര്‍ പക്ഷത്തുനിന്ന് മൊഴി നല്കുന്ന ഏറ്റവും ഉന്നത ഉദ്യോഗസ്ഥാനാവും ജെഫ് സെഷന്‍സ്. സെഷന്‍സിന്‍റെ റഷ്യന്‍ ബന്ധത്തെക്കുറച്ചും ആരോപണണങ്ങളുണ്ട്.

അതിനിടെ കോമിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള സത്യം പുറത്തുവിടാന്‍ ട്രംപിനുമേല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദമേറി. കോമി പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിടാന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടു. കോമി ടേപ്പുകള്‍ കോണ്‍ഗ്രസിന് കൈമാറുകയോ നിയമനടപടികള്‍ സ്വീകരിക്കുകയോ വേണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്.