ചെന്നൈ പനയൂരിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതിനിടെ പ്രമുഖ തമിഴ് നടി സംഗീത ബാലനെയും സഹായി സുരേഷിനേയും പൊലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ടില്‍ നിരവധി പെണ്‍കുട്ടികളെ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ റിസോര്‍ട്ടില്‍ നിന്ന് പിടികൂടി. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. മെട്രോപ്പൊലിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ സംഗീതയെയും സുരേഷിനേയും പതിനഞ്ച് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്.

സിനിമയിലും സീരിയലിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ വലയിലാക്കുന്നത്. സുരേഷാണ് പെണ്‍കുട്ടികളെ സംഗീതയുമായി ബന്ധപ്പെടുത്തുന്നത്. പിന്നെ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പലര്‍ക്കും കാഴ്ചവെക്കുന്നത് സംഗീതയാണെന്നുമാണ് പൊലീസ് പറയുന്നത്. പല സിനിമ പ്രവര്‍ത്തകര്‍ക്കും വ്യവസായികള്‍ക്കും സംഗീത പെണ്‍കുട്ടികളെ എത്തിച്ചുനല്‍കി എന്നാണ് വിവരം.

നിലവില്‍ തമിഴ് സീരിയല്‍ രംഗത്ത് അറിയപ്പെടുന്ന നടിയാണ് സംഗീത. ഏറെക്കാലമായി പെണ്‍വാണിഭ സംഘത്തിന് നേതൃത്വം കൊടുക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. സിനിമയില്‍ ചെറിയ വേഷങ്ങള്‍ നല്‍കിയാണ് പലരേയും കൂടെ നിര്‍ത്തുന്നത്. വരാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ വേഷവും വലിയ തുകയും സംഗീത വാഗ്ദാനം ചെയ്തതിനാലാണ് അവരോടൊപ്പം ചേര്‍ന്നത് എന്നാണ് അറസ്റ്റിലായ ഒരു പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. സിനിമ–സീരിയല്‍ രംഗത്തുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അറസ്റ്റിലായവരില്‍ പെടുന്നു.

1996ല്‍ പുറത്തിറങ്ങിയ ‘കറുപ്പു റോജ’യിലൂടെ സിനിമയിലെത്തിയ സംഗീത പിന്നീട് ടെലിവിഷന്‍ ഷോകളില്‍ തിളങ്ങുകയായിരുന്നു. രാധിക ശരത്കുമാറിനൊപ്പമുള്ള വാണി വാണി എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പെണ്‍വാണിഭ സംഘത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തന്നെയാണ് പൊലീസ് തീരുമാനം.