ശ്രീദേവിയുടെ മരണം വലിയ ഞെട്ടലോടെയാണ് ആരാധകരും സിനിമാ ലോകവും കേട്ടത്. ശ്രീദേവിയുടെ മരണം സംഭവിച്ച രാത്രിയില്‍ ചില കാര്യങ്ങള്‍ ദുരൂഹതയുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വലിയ അന്വേഷണം നടത്താനാണ് ദുബായ് പോലീസിന്റെ തീരൂമാനം. മരണപ്പെട്ട ദിവസം യഥാര്‍ഥത്തില്‍ എന്താണ് റാസല്‍ ഖൈമയിലെ ഹോട്ടല്‍ മുറിയില്‍ സംഭവിച്ചതെന്ന് അറിയാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും അതീവ താല്‍പ്പര്യമുണ്ട്.

മരുമകന്‍ മോഹിത് മര്‍വയുടെ വിവാഹചടങ്ങിന് പങ്കെടുക്കാനായി യു.എ.ഇയിലെ റാസല്‍ ഖൈമയിലേക്ക് ശ്രീദേവയുടെ കുടുംബം പുറപ്പെടുന്നത് ഫെബ്രുവരി 20നാണ്. നടി താമസിച്ചിരുന്ന ജുമൈറാ എമിറ്റേറ്റ്സ് ടവര്‍ ഹോട്ടലില്‍ നിന്ന് ബോണി കപൂറുമായി ഡിന്നര്‍ കഴിക്കാന്‍ പോകുവാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് നേരത്തെ തന്നെ മുബൈയിലേക്ക് മടങ്ങിയ ബോണി കപൂര്‍ മരണ ദിവസം ശ്രീദേവിക്ക് സര്‍പ്രൈസ് നല്‍കാനായി വീണ്ടും ദുബായിലെത്തിയെന്നാണ് വിവരം.

ബോണിക്കൊപ്പം ഡിന്നര്‍ ഡേറ്റിന് പോകുന്നതിനായി തയ്യാറെടുക്കാന്‍ ഹോട്ടല്‍ മുറിയിലെ ബാത്‌റൂമില്‍ കയറിയ ശ്രീദേവി ഏതാണ്ട് 15 മിനിറ്റു കഴിഞ്ഞിട്ടും പുറത്തിറങ്ങാതയപ്പോള്‍ ബോണി കപൂര്‍ വാതിലില്‍ മുട്ടുകയായിരുന്നു. തുടര്‍ന്ന് മറുപടി ലഭിക്കാതായപ്പോള്‍ ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് ബാത്‌റൂമില്‍ വീണു കിടക്കുന്ന ശ്രീദേവിയെ കണ്ടത്. പെട്ടന്നു തന്നെ സുഹൃത്തിന്റെ സഹായം തേടിയ ബോണി കപൂര്‍. ശ്രീദേവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രി 9മണിയോടെയാണ് ബോണി കപൂര്‍ പൊലീസിനെ വിവരം അറിയിച്ചത്.