തമിഴ്‌നാട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ചെങ്കല്‍പ്പേട്ട് ഗുഡുവാഞ്ചേരിയിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടത്തില്‍ വീട്ടുടമ ഗിരിജ, സഹോദരി രാധ, ബന്ധുവായ രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്. വെങ്കിട്ടരാമന്‍ എന്നയാളുടെ പേരിലുള്ള ഊരമ്പാക്കം റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ആര്‍ ആര്‍ അപ്പാര്‍ട്ടുമെന്റിലാണ് അപകടമുണ്ടായത്.

വെങ്കിട്ടരാമന്റെ മരണശേഷം ഭാര്യ ഗിരിജയടക്കമുള്ള ബന്ധുക്കള്‍ ദുബായിലാണ് താമസം. കഴിഞ്ഞദിവസമാണ് വെങ്കിട്ടരാമന്റെ ചരമവാര്‍ഷികാചരണത്തിനുവേണ്ടി ഇവര്‍ നാട്ടിലെത്തിയത്. ഇതിനിടെയാണ് ദുരന്തം ഉണ്ടായത്.

ഫ്രിഡ്ജ് പൊട്ടിത്തെറിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിഷവാതകം ശ്വസിച്ചതാണ് മൂന്നുപേരുടെ മരണ കാരണം.

ഉച്ചത്തിലുള്ള സ്‌ഫോടനശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കുംമൂവരും മരിച്ചിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.