മലപ്പുറം മങ്കടയിലെ നമ്പൂരിക്കാട് വ്യൂപോയിന്റിൽ ഇടിമിന്നലേറ്റ് നാലു വിദ്യാർഥികൾ മരിച്ചു. റഹീസ് (20), ബഹാസ് (18), സിയാദ് (18), ഫഹദ് (22) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ സംഘത്തിനാണ് അപകടമുണ്ടായത്. റോഷൻ, ഇഷ്ഹാത്ത് ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ പിന്നീട് പാറയിടുക്കിൽ വീണ നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ദുഃഖാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴ ശക്തമായ സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അതേസമയം, പുനലൂർ നെല്ലിപ്പള്ളിയിൽ സർവീസ് സ്റ്റേഷനു സമീപം മൺതിട്ട ഇടിഞ്ഞുവീണ് തൊഴിലാളിയായ ഷിജു മരിച്ചു. കനത്ത മഴയിലും കാറ്റിലും സർവീസ് സ്റ്റേഷനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അടുത്ത ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെടാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.











Leave a Reply