ന്യൂസ് ഡെസ്ക് മലയാളം യുകെ

അടിയന്തിര വൈദ്യസഹായത്തിനായി ആംബുലൻസോ ശസ്ത്രക്രിയയ്ക്കായോ വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിനെ തുടർന്ന് കഴിഞ്ഞവർഷം ഏകദേശം 8000 പേരുടെ നില ഗുരുതരമാകുകയും 112 പേർ മരിക്കുകയും ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പുറത്തുവരുന്ന വിവരങ്ങൾ ചൂണ്ടുന്നത് രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ താള പിഴകളിലേയ്ക്കാണ്. ആംബുലൻസ് സേവനം ലഭിക്കാനായി 999 ലേയ്ക്ക് വിളിച്ചതിനു ശേഷം കാത്തിരുന്ന ഒരാൾ ജീവനക്കാർ എത്തിയപ്പോഴേക്കും മരണമടഞ്ഞിരുന്നു.

അടിയന്തിര ചികിത്സാ കാലതാമസം മൂലം ഉണ്ടാകുന്ന രോഗികളുടെ മരണത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഉണ്ടായ മരണസംഖ്യയിൽ 5 ഇരട്ടി വർദ്ധനവ് ആണ് സംഭവിച്ചിരിക്കുന്നത്. 2019 – ലെ 21 മരണങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം 112 ആയി മരണസംഖ്യ ഉയർന്നതിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്ന് വന്നിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങളിൽ കൂടി കടന്നു പോകുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 2019 -ൽ 3979 ആയിരുന്നെങ്കിൽ 2022 ആയപ്പോഴേക്കും അത് 7856 ആയി കുതിച്ചുയർന്നു. 97% ആണ് ഈ രംഗത്ത് ഉണ്ടായ വർദ്ധനവ്.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന ഒരാൾ അടിയന്തിര സഹായത്തിന് വിളിച്ചാൽ 7 മിനിറ്റിനുള്ളിൽ സഹായം എത്തിക്കുക എന്നതാണ് എൻഎച്ച്എസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ സമയം കഴിഞ്ഞാൽ അത്തരം രോഗികളുടെ ജീവൻ തന്നെ അപകടത്തിലാണ്. എന്നാൽ അടിയന്തിര സഹായത്തിനായി വിളിക്കുന്ന പലർക്കും അടിയന്തിര സഹായങ്ങൾ വൈകുന്നത് ആണ് മരണസംഖ്യ ഉയരാൻ കാരണമാകുന്നത്. ഇതോടൊപ്പം കോവിഡ് പോലുള്ള ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ അതിനെ നേരിടാൻ എൻഎച്ച്എസ് ശക്തമാണോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ പലതലത്തിലും ചൂടുപിടിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ മറ്റൊരു മഹാമാരിയെ ശക്തമായി നേരിടുന്നതിന് യുകെയിലെ ആരോഗ്യ സംവിധാനം പര്യാപ്തമല്ലെന്ന് 2020 -ലെ ആരോഗ്യവകുപ്പിലെ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി ആയിരുന്ന ലോർഡ് ബെഥേൽ മാധ്യമങ്ങളോട് പറഞ്ഞത് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കോവിഡ് കാലത്തെ ആരോഗ്യ സംവിധാനത്തിന്റെ പരാജയങ്ങൾ തുറന്ന് കാട്ടുന്ന ശാസ്ത്രജ്ഞരും മുൻ ആരോഗ്യ സെക്രട്ടറിയുടെ അഭിപ്രായത്തെ അനുകൂലിക്കുകയാണ്