ബെംഗളൂരു: വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ശിക്ഷിയ്ക്കുക എന്നത് പുതിയൊരു കാര്യമൊന്നും അല്ല. എന്നാല്‍ ആ ശിക്ഷയ്ക്ക് ഒരു പരിധിയൊക്കെ ഉണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള ഈ വാര്‍ത്ത ശരിയ്ക്കും ഞെട്ടിയ്ക്കുന്നതാണ്. ക്ലാസ്സില്‍ നോട്ട് എഴുതി എടുക്കാത്തതിന് വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയും ചവിട്ടിത്തകര്‍ത്തു എന്നാണ് വാര്‍ത്ത.
ബെംഗളൂരുവിലെ മുസ്ലീം ഓര്‍ഫനേജ് ഹയര്‍ ഗ്രേഡ് ബോയ്‌സ് ആന്റ് ഗേള്‍സ് സ്‌കൂളില്‍ ആണ് സംഭവം നടന്നത്. 14 വയസ്സുകാരനായ വിദ്യാര്‍ത്ഥിയ്ക്കാണ് കൊടി പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. സ്‌കൂളിലെ അധ്യാപകനല്ല വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍സ്‌പെക്ഷനായി എത്തിയ മാനേജിങ് കമ്മിറ്റി അംഗമാണത്രെ വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം തകര്‍ത്തത്.

മാനേജിങ് കമ്മിറ്റി അംഗമായ ഷെയ്ഖ് സെയ്ഫുള്ളയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശോധനയ്‌ക്കെത്തിയ ഇയാള്‍ കൃത്യമായി നോട്ട് എഴുതിയെടുക്കാത്ത മറ്റ് രണ്ട് കുട്ടികളേയും ശിക്ഷിച്ചിട്ടുണ്ട്. അതിന് ശേഷമാണ് 14 കാരന്റെ അടുത്തെത്തിയത്.

ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഷെയ്ഖ് സെയ്ഫുള്ള വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയത്തില്‍ ചവിട്ടിയത്. പിന്നീട് കൈയ്യിലുള്ള വടികൊണ്ടും അടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാര്‍ത്ഥി ബോധരഹിതനായി താഴെ വീണു. ഉടന്‍ തന്നെ ആംബുലന്‍സി വിളിയ്ക്കാന്‍ ക്ലാസ്സിലുണ്ടായിരുന്ന അധ്യാപകന്‍ ശ്രമിച്ചെങ്കിലും സെയ്ഫുള്ള അതും തടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.