രണ്ട് വര്‍ഷം മുമ്പ് ഇന്ത്യ വിട്ട പഞ്ചാബ് ബസ്മതി റൈസ് ലിമിറ്റഡ് ബാങ്ക് ഡയറക്ടര്‍ മഞ്ജിത്ത് സിംഗ് മാഖ്‌നി 350 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയതായി കാനറ ബാങ്ക് കണ്‍സോര്‍ഷ്യം. കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിലെ ആറ് ബാങ്കുകളില്‍ നിന്നായാണ് മഞ്ജിത്ത് സിംഗ് വായ്പയെടുത്തത്. നിലവില്‍ കാനഡയിലാണ് മഞ്ജിത്ത് സിംഗ് മാഖ്‌നി. കാനറ ബാങ്കിന്റെ പരാതിയില്‍ അമൃത്സര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഞ്ചാബ് ബസ്മതി റൈസ് ലിമിറ്റഡിനും ഡയറക്ടര്‍മാരായ മഞ്ജിത്ത് സിംഗ് മാഖ്നി, മകന്‍ കുല്‍വീന്ദര്‍ സിംഗ് മാഖ്‌നി, മരുമകള്‍ ജസ്മീത് കൗര്‍ എന്നിവര്‍ക്കും അറിയാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തു. മഞ്ജിത്ത് സിംഗ് 2018 ആദ്യം കാനഡയിലേയ്ക്ക് മുങ്ങിയിട്ടുണ്ട്.

ഓരോ ബാങ്കില്‍ നിന്നും എടുത്ത വായ്പാതുകകള്‍ എഫ്‌ഐആറില്‍ പറയുന്നുണ്ട്. കാനറ ബാങ്കില്‍ നിന്ന് 175 കോടി രൂപ, ആന്ധ്ര ബാങ്കില്‍ നിന്ന് 53 കോടി, യുബിഐയില്‍ (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ) നിന്ന് 44 കോടി, ഒബിസിയില്‍ (ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്) നിന്ന് 25 കോടി, ഐഡിബിഐയില്‍ നിന്ന് 14 കോടി, യൂക്കോ ബാങ്കില്‍ നിന്ന് 41 കോടി എന്നിങ്ങനെയാണ് വായ്പയെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തട്ടിപ്പ് സംബന്ധിച്ച് കാനറ ബാങ്ക്, റിസര്‍വ് ബാങ്കിന് പരാതി നല്‍കിയത്.

സിബിഐയ്ക്ക് പരാതി നല്‍കാന്‍ ആര്‍ബിഐ ഉപദേശിച്ചു. എന്നാല്‍ കാനറ ബാങ്ക് പരാതി നല്‍കിയത് ഈ വര്‍ഷം ജൂണിലാണ്. മഞ്ജിത്ത് സിംഗ് അടക്കമുള്ള പ്രതികളുടെ പാസ്പാര്‍ട്ട് 2018 സെപ്റ്റംബറില്‍ റദ്ദാക്കിയിരുന്നു. പ്രതികളുമായി ബന്ധപ്പെട്ട, അമൃത്സറിലെ കമ്പനികളില്‍ സിബിഐ റെയ്ഡ് നടത്തിവരുന്നുണ്ട്. പ്രതികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സിബിഐ അറിയിച്ചു.