കൊച്ചി : കേരളത്തിന്റെ സൗന്ദര്യ റാണിയെ നാളെ അറിയാം . മിസ് കേരള മത്സരം നാളെ 6 : 30 നു ഹോട്ടൽ ലേ മെറിഡിയനിൽ നടക്കും . 22 സുന്ദരികളാണു കേരളത്തിന്റെ സുന്ദരിപ്പട്ടത്തിനായി മത്സരിക്കുക . ഇംപ്രസാരിയോ ഇവന്റ് മാർക്കറ്റിങ് കമ്പനിയാണ് മത്സരം സംഘടിപ്പിക്കുന്നത്. 500 അപേക്ഷകരിൽ നിന്നു ഡിജിറ്റൽ ഓഡിഷൻ നടത്തിയാണ് മത്സരാർഥികളെ തിരഞ്ഞെടുത്തത് . 13 പ്രത്യേക ടാസ്കുകളിലൂടെയാണു ഫൈനലിസ് റ്റികളെ തിരഞ്ഞെടുത്തത് . നൂതന മനോഹർ, രാജീവ്‌ അമ്പാട്ട് മേനോൻ, റോഷൻ, ജിയോഫി മാത്യു, വിപിൻ റോൾഡൻറ്, പ്രിയങ്ക ഷാ എന്നിവരാണു മത്സരാർഥികളെ പരിശീലിപ്പിക്കുന്നത് .

3 റൗണ്ടുകളായാണ് ഫൈനൽ മത്സരം നടക്കുക . ആദ്യ റൗണ്ടിൽ കണ്ടംപറി സ്റ്റൈലിലാണു സുന്ദരികൾ റാംപിലെത്തുക. രണ്ടാമത്തെ റൗണ്ട് മുതൽ വിധികർത്താക്കളുടെ ചോദ്യങ്ങൾക്കു മത്സരാർഥികൾ നൽകുന്ന ഉത്തരങ്ങൾ വിലയിരുത്തപ്പെടും . മൂന്നാമത്തെ റൗണ്ടിൽ ഒരു മിനിറ്റ് ചോദ്യോത്തരവേളയുണ്ട് . രണ്ടാം റൗണ്ടിൽ ഗൗണും മൂന്നാം റൗണ്ടിൽ സാരിയും അണിയണം. 9 വിധികർത്താക്കൾ ചേർന്നാണു വിജയിയെ കണ്ടെത്തുക മിസ് കേരളയ്ക്കൊപ്പം ഫസ്റ്റ് റണ്ണർ അപ്പ്, സെക്കൻഡ് റണ്ണർ അപ്പ് കിരീടങ്ങളുമുണ്ട്. ലിയ എൽസ എബ്രഹാം, ബി .അഞ്ജലി എന്നിവരാണ് എറണാകുളം ജില്ലയിൽ നിന്നുള്ള മത്സരാർഥികൾ .