പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലന്ന് പ്രൊഫ. ടി ജെ ജോസഫ്. ആക്രമണങ്ങള്‍ക്ക് ഇരകളായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൗനം ഭജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണത്തിനിരയാവര്‍ പലരും ഇന്ന് ജീവനോടെയില്ല. ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മൗനം ഭജിക്കുന്നതെന്നും പ്രൊഫ. ടി ജ ജോസഫ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം രാഷ്ട്രീയ തിരുമാനമാണ്. ഇതിനെക്കുറിച്ച് ബന്ധപ്പെട്ടയാളുകളാണ് പ്രതികരിക്കേണ്ടതെന്നും പ്രോഫ. ടി ജെ ജോസഫ് പറഞ്ഞു.

തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കേണ്ടകാര്യമില്ല. താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇരയാണെങ്കിലും ഇതില്‍ വ്യക്തിപകമായ അംശം കൂടിയുള്ളതുകൊണ്ടാണ് പ്രതികരിക്കാത്തത്.പ്രവാചക നിന്ദ ആരോപിച്ച് 2010ലാണ് ടി.ജെ. ജോസഫിന്റെ കൊപ്പത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിമാറ്റിയത്. സംഭവത്തിന് ശേഷം താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ജോസഫ് അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന പുസ്തകമെഴുതിയിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്നാണ് ഉത്തരവിറക്കിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയത്. ഭീകര പ്രവര്‍ത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകള്‍ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം.