യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ ബ്രിട്ടനെടുത്ത തീരുമാനം നികുതിദായകന് ഭാരമാകുമെന്ന് ആശങ്ക. ആറ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ബ്രെക്‌സിറ്റിനായി ഇതുവരെ ചെലവഴിച്ചത് 346 മില്യന്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഈ തുക ഉപകരിക്കുമായിരുന്നു എന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായം പിന്തുടരുന്ന ക്യാംപെയിന്‍ ഗ്രൂപ്പുകളാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. അടുത്ത വര്‍ഷത്തോടെ ഈ തുക 1 ബില്യന്‍ പൗണ്ടായി ഉയരുമെന്നാണ് കരുതുന്നത്.

ഒരു ദിവസം ഒരു മില്യന്‍ എന്ന കണക്കിനാണ് പണം ചെലവായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരുന്ന വര്‍ഷങ്ങളില്‍ ഈ നിരക്ക് 2.6 മില്യനായി ഉയരുമെന്നും ഇവര്‍ സൂചന നല്‍കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഗവണ്‍മെന്റ് ചെലവഴിച്ച തുക 2403 നഴ്‌സുമാര്‍ക്കും 3000ത്തോളം പോലീസുകാര്‍ക്കും 2357 ഫയര്‍ഫൈറ്റര്‍മാര്‍ക്കും വേതനം നല്‍കാന്‍ ഉപയോഗിക്കാമായിരുന്നുവത്രേ! ബ്രെക്‌സിറ്റ് തയ്യാറെടുപ്പുകള്‍ക്കായി വിനിയോഗിക്കുന്ന പണം 2139 പ്രൈമറി സ്‌കൂള്‍ അധ്യാപകരെ നിയമിക്കാന്‍ ഉപയോഗിക്കാമായിരുന്നെന്നും വിലയിരുത്തപ്പെടുന്നു.

അടുത്ത വര്‍ഷം ബ്രെക്‌സിറ്റിനു വേണ്ടി വകയിരുത്തിയിരിക്കുന്ന തുക 6310 നഴ്‌സുമാരെയും 7411 പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുന്നതിന് വിനിയോഗിക്കാമായിരുന്നതാണെന്നും കണക്കുകള്‍ പറയുന്നു. ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന അനാവശ്യ ചെലവുകളേക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ സര്‍വേ നല്‍കുന്നതെന്ന് ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍ സിഇഒ എലോയ്‌സ് റ്റോഡ് വ്യക്തമാക്കി. പൊതുമേഖല സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോളാണ് ബ്രെക്‌സിറ്റിന്റെ പേരില്‍ ഈ അനാവശ്യ സാമ്പത്തിക ബാധ്യതകള്‍ രാജ്യം ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിമര്‍ശനം.