കുസൃതി കാണിച്ചുവെന്ന് ആരോപിച്ച് പിഞ്ചുകുഞ്ഞിനെ പൊള്ളലേല്‍പ്പിച്ച് പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് അഞ്ചുവയസുകാരന്‍ അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. പൊള്ളിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

നാലുദിവസങ്ങള്‍ക്കു മുന്‍പാണ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയുടെ രണ്ടുകാലിന്റെയും ഉള്ളംകാലില്‍ സാരമായി പൊള്ളലേറ്റിട്ടുണ്ട്. അതോടൊപ്പം തന്നെ ദേഹത്തും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. കണ്ണില്ലാത്ത ക്രൂരത അയല്‍ക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.

നിലവില്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. ശിശുക്ഷേമ സമിതി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനുമുന്‍പ് കുട്ടിക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ശാന്തന്‍പാറ പോലീസ് പറയുന്നു.