360 സീറ്റുകളുള്ള എമിറേറ്റ്‌സ് വിമാനം മുംബൈയില്‍ നിന്ന് ദുബായിലേക്ക് പറന്നുയര്‍ന്നു ആ ഒറ്റ യാത്രക്കാരനു വേണ്ടി മാത്രം. നാല്‍പ്പതുകാരനായ ഭാവേഷ് ജാവേരിക്കാണ് സ്വപ്‌നതുല്യമായ യാത്രയ്ക്ക് ഭാഗ്യമുണ്ടായത്.

മെയ് 19നാണ് 360 സീറ്റുകളുള്ള ബോയിംഗ് 777 വിമാനം ഒറ്റ യാത്രക്കാരനായ ഭാവേഷ് ജാവേരിയുമായി ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് എത്തിയത്. 909 ദിര്‍ഹം കൊടുത്താണ് അദ്ദേഹം വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്.

നിരവധി തവണ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എക്കാലത്തേയും മികച്ച യാത്ര അനുഭവം ആയിരുന്നുവെന്നും ഭാഗ്യ നമ്പര്‍ 18 ആയതിനാല്‍ ആ നമ്പര്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിച്ചു. വിമാനത്തിലെ ക്രൂവിനോട് അടുത്ത് സംസാരിക്കാനുള്ള അവസരവും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

മിസ്റ്റര്‍ ജാവേരി, ദയവായി സീറ്റ് ബെല്‍റ്റ് ധരിക്കുക. മിസ്റ്റര്‍ ജാവേരി, നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക. അങ്ങനെ വിമാനത്തിലെ സന്ദേശങ്ങള്‍ പോലും വിത്യസ്തമായിരുന്നു.

കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യുഎഇലേക്ക് യുഎഇ പൗരന്മാര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ കൈവശമുള്ളവര്‍ക്കും നയതന്ത്ര ദൗത്യത്തിലെ അംഗങ്ങള്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഭാവേഷ് ജാവേരിക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭാവേഷ് ജാവേരി ഒറ്റയ്ക്ക് വിമാനത്തില്‍ പറന്നത്.

എയര്‍ലൈനിലേക്ക് വിളിച്ചതിന് ശേഷം 18,000 രൂപ എക്കണോമി ക്ലാസ് ടിക്കറ്റ് അദ്ദേഹം വാങ്ങി. യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ടെര്‍മിനലിലേക്ക് പ്രവേശന അനുമതി നല്‍കിയില്ല. പിന്നീട് എമിറേറ്റ്‌സുമായി ബന്ധപ്പെട്ടു. EK501 എന്ന വിമാന വിമാനത്തിലെ ഏക യാത്രക്കാരനാണെന്ന് അറയിപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വിമാനം പുറപ്പെട്ടത്.