പാലക്കാട്: ഒമ്പതു വയസുകാരന്‍ സഹോദരന്റെ കുത്തേറ്റ് മരിച്ചു. പാലക്കാട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ കൊപ്പത്താണ് സംഭവം. നടുവട്ടത്ത് കൂര്‍ക്കപ്പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്. സഹോദരനായ നബീല്‍ ഇബ്രാഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച അര്‍ധരാത്രിയാണ് സംഭവമുണ്ടായത്ച

ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഇബ്രാഹിമിനെ നബീല്‍ കുത്തുകയായിരുന്നു. ഇളയ സഹോദരന്‍, ഏഴു വയസുകാരനായ അഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. കുട്ടികളെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട സഹോദരന്‍ നബീലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മാതാപിതാക്കളുമായി വഴക്കിടുന്നതിനിടയില്‍ നബീല്‍ കുട്ടികളെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ നബീല്‍ ലഹരിക്ക് അടിമയാണെന്നാണ് സൂചന. മുഹമ്മദിന്റെ നെഞ്ചിലാണ് കുത്തേറ്റത്. കുത്തേറ്റ കുട്ടിയെ രാത്രി പന്ത്രണ്ടരയോടെ നടക്കാവ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടി വീട്ടില്‍ വച്ചു തന്നെ മരണപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മൂന്ന് ഇഞ്ച് ആഴത്തിലുള്ള മുറിവാണ് മുഹമ്മദ് ഇബ്രാഹിമിന്റെ ശരീരത്തിലുണ്ടായതെന്നും ഹൃദയത്തില്‍ ആഴത്തിലേറ്റ കുത്ത് കാരണം പെട്ടെന്ന് തന്നെ കുട്ടി മരിച്ചെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.