സെല്‍ഫി ഭ്രമം മൂത്തു ജീവൻ ബലിനൽകിയതിനു ഇതാ മറ്റൊരു ഉദാഹരണം കൂടി. വഴിയരികില്‍ മുറിവേറ്റ് കിടന്ന കരടിക്കൊപ്പം സെല്‍ഫിയെടുക്കാനായിരുന്നു ഒഡിഷയിലെ ടാക്‌സി ഡ്രൈവറായ പ്രഭു ഭത്ര ശ്രമിച്ചത്. പക്ഷെ അത് അയാളുടെ അവസാനത്തെ സെല്‍ഫിയുമായി. കരടിയുടെ ആക്രമണത്തില്‍ വീണുപോയ പ്രഭുവിനെ ആളുകള്‍ നോക്കിനില്‍ക്കെയാണ് അത് കടിച്ചുകൊന്നത്. കരടിയില്‍നിന്ന് പ്രഭുവിനെ രക്ഷിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

വഴിയരികില്‍ കരടി കിടക്കുന്നത് പ്രഭു കണ്ടത് ഒരു വിവാഹസംഘത്തേയുംകൊണ്ട് പോവുമ്പോഴാണ്. കാറിലുള്ളവര്‍ നോക്കി നില്‍ക്കെ, പ്രഭു കാറില്‍നിന്നിറങ്ങി കരടിക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മുറിവേറ്റ് കിടന്നതിനാല്‍ കരടി എഴുന്നേല്‍ക്കില്ലെന്നാണയാള്‍ വിചാരിച്ചത്.

എന്നാല്‍, പെട്ടെന്ന് ചാടിയെഴുന്നേറ്റ കരടി അക്രമാസക്തനാവുകയും പ്രഭുവിനെ ആക്രമിക്കുകയും ചെയ്തു. ഒരു കുളത്തില്‍നിന്ന് വെള്ളം കുടിക്കാനുള്ള ശ്രമത്തിലായിരുന്നു കരടി. അതിനടുത്തേക്ക് പോയ പ്രഭു, ചരിഞ്ഞ പ്രദേശത്ത് കാല്‍വഴുതി കരടിയുടെ അടുത്തേക്ക് വീഴുകയായിരുന്നു. പ്രഭുവിന്റെ മുഖത്തു തന്നെ കടിച്ച കരടി അയാളെ വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം കണ്ട ആളുകള്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്.

കല്ലെറിഞ്ഞും അടിച്ചും കരടിയെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ഫലിക്കുന്നില്ല. കരടിയുടെ അടുത്തേക്ക് പോകരുതെന്ന മറ്റുള്ളവരുടെ മുന്നറിയിപ്പ് പ്രഭു കേട്ടിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രഭുവിനെ രക്ഷിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം കരടിയെ കൂടുതല്‍ ആക്രമണവീര്യമുള്ളതാക്കി മാറ്റിയെന്നും കണ്ടുനിന്നവര്‍ പറയുന്നു. പരിഭ്രാന്തരായ നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. അവരെത്തിയപ്പോഴേക്കും പ്രഭു മരിച്ചിരുന്നു. കരടിക്ക് മയക്കുവെടിവെച്ച ശേഷമാണ് പ്രഭുവിന്റെ മൃതദേഹം സംഭവസ്ഥലത്തു നിന്ന് മാറ്റിയത്.