ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നോട്ടിങ്ഹാം: പതിമൂന്നുകാരിയായ പെൺകുട്ടിയെ മൂന്നു വർഷത്തിലേറെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ സാറാ ഫിതിയനും ഭർത്താവ് വിക്ടർ മാർക്കിനും ജയിൽ ശിക്ഷ വിധിച്ച് കോടതി. സാറായ്ക്ക് എട്ടു വർഷത്തെ ജയിൽ ശിക്ഷയും വിക്ടറിന് 14 വർഷം ജയിൽ ശിക്ഷയുമാണ് നോട്ടിംഗ്ഹാം ക്രൗൺ കോടതി വിധിച്ചത്. പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലും വിക്ടർ പ്രതിയാണെന്ന് കോടതി കണ്ടെത്തി. 2016-ലെ മാർവൽ സൂപ്പർഹീറോ ചിത്രമായ ഡോക്ടർ സ്‌ട്രേഞ്ചിൽ ബെനഡിക്ട് കംബർബാച്ചിനൊപ്പം അഭിനയിച്ച സാറാ ഫിതിയൻ (36) നോട്ടിംഗ്ഹാംഷെയറിലെ മാൻസ് ഫീൽഡ് സ്വദേശിയാണ്. മാർഷ്യൽ ആർട്സ് അധ്യാപകനായ വിക്ടർ, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കോടതിയിൽ തെളിഞ്ഞു. 2005 മുതൽ 2008 വരെ ദമ്പതികൾ പെൺകുട്ടിയെ മാസത്തിൽ ഒന്നോ രണ്ടോ തവണ ലൈംഗികമായി ദുരുപയോഗം ചെയ്തു.

2002-നും 2003നും ഇടയിലാണ് പതിനഞ്ചുകാരിയെ വിക്ടർ ലൈംഗിക പീഡനത്തിനിരയാക്കിയത്. ദമ്പതികൾ എല്ലാ കുറ്റങ്ങളും നിഷേധിച്ചെങ്കിലും 12 ദിവസത്തെ വിചാരണയ്ക്ക് ശേഷം ഇരുവരും കുറ്റക്കാരാണെന്ന് ജൂറി വിധിക്കുകയായിരുന്നു.

മുൻ ഭാര്യയായ ജൂലിയറ്റിനൊപ്പം വിക്ടർ ആരംഭിച്ച സ്കൂൾ ഓഫ് ചാമ്പ്യൻസ് അക്കാദമിയിൽ സാറാ ചേർന്നതോടെയാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. സാറായ്ക്ക് അന്ന് പതിനാലു വയസ്സായിരുന്നു പ്രായം. കാലാക്രമേണ ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറി. പിന്നീട് സാറയുമായുള്ള വിക്ടറിന്റെ ബന്ധം പരസ്യമായതോടെ ഭാര്യ ജൂലിയറ്റ് വേർപിരിഞ്ഞു. പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സമയം ഇരുവരും വിവാഹിതരായിരുന്നില്ല. 2015ലായിരുന്നു സാറാ – വിക്ടർ വിവാഹം. പീഡനം നടന്ന് വർഷങ്ങൾക്ക് ശേഷം ഇരയായ പെൺകുട്ടികൾ പോലീസിൽ പരാതിപ്പെട്ടതോടെയാണ് താരത്തിന്റെയും ഭർത്താവിന്റെയും ക്രൂരതകൾ ലോകമറിയുന്നത്.