ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരികയാണ്. ഇതിന്റെ ഒരു കണക്ക് വെളിപ്പെടുത്തി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ദേശീയ ക്രൈം ഏജൻസി. ബ്രിട്ടനിൽ കുട്ടികൾക്കെതിരെ ഇത്തരത്തിൽ അക്രമം നടത്തുന്നവർ 85000ത്തിലധികം ആളുകൾ ഉണ്ടെന്നാണ് ഞെട്ടിക്കുന്ന വാർത്ത. ഇതിന്റെ ഭാഗമായി മാസം തോറും 800 ആളുകൾ അറസ്റ്റിലാകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ പിന്തിരിപ്പിക്കാൻ സമൂഹവും അധികാരികളും ശ്രദ്ധിക്കണമെന്നും ഈ കണക്കുകൾ പറയുന്നു.

കുട്ടികൾക്കെതിരെ ഇത്തരം ആക്രമണങ്ങൾ പ്രധാനമായും വരുന്നത് ഓൺലൈനിലൂടെയാണ്. ഇന്റർനെറ്റിൽ ഒളിച്ചിരിക്കുന്ന ക്രിമിനലുകൾ കുട്ടികളെ യഥാർത്ഥത്തിൽ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. 12 വയസ്സുള്ള പെൺകുട്ടികളെ തന്റെ ലൈംഗിക അടിമകളാക്കാൻ ബ്ലാക്ക് മെയിൽ ചെയ്ത സൈബർ സുരക്ഷാ വിദഗ്‌ദ്ധന് 26 വർഷം തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തിലാണ് എൻ സി എ ഡയറക്ടർ ക്രിസ് ഫാരിമോണ്ടിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. ഓൺലൈനിലൂടെ പരിചയപ്പെട്ട ശേഷം കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈവശപ്പെടുത്തുകയും പിന്നീട് ഇതുപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യന്നതാണ് അവരുടെ ശൈലി.

ഇത്തരത്തിലുള്ള സംഘങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഇവർ, കെണിയുണ്ടാക്കി വലയിൽ വീഴ്ത്തുകയാണ് ചെയ്യുന്നത്. മാതാപിതാക്കൾ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഇന്റർനെറ്റ്‌ എന്ന കടലിന്റെ പല ഇടങ്ങളും അജ്ഞാതമാണ്. അത് നീന്തികയറാനും ഇത്തരം ചതിക്കുഴികളെ കുറിച്ച് അവരെ ബോധവാന്മാരാക്കാനും ശ്രദ്ധിക്കണം