ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലണ്ടനിലെ ബ്രിക്സ്ട്ടൺ അക്കാദമിയിൽ വച്ച് നടന്ന പ്രശസ്ത നൈജീരിയൻ ഗായകൻ അസാകെന്റെ കൺസേർട്ടിൽ ആരാധകർ കടന്നു കയറിയതിന് തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരണമടഞ്ഞു. ഈസ്റ്റ് ലണ്ടനിൽ നിന്നുള്ള രണ്ടു കുട്ടികളുടെ അമ്മയായ 31 കാരി റെബേക്ക ഇക്കുമെലോയാണ് ശനിയാഴ്ച രാവിലെ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. പരിക്കേറ്റ ഇരുപത്തിയൊന്നും ഇരുപത്തിമൂന്നും വയസ്സുള്ള മറ്റു രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.

കൺസർട്ടിൽ ക്രമാതീതമായി ആളുകൾ അതിക്രമിച്ച കയറിയതിനെ തുടർന്ന് ഉണ്ടായ അപകടത്തെ തുടർന്ന് പരിപാടി പകുതി വഴിയിൽ ഉപേക്ഷിച്ചു. തന്റെ പരിപാടിയിൽ വച്ച് നടന്ന ഇത്തരം ദൗർഭാഗ്യകരമായ സംഭവത്തിൽ തനിക്ക് വളരെയധികം ദുഃഖമുണ്ടെന്നും ഇക്കുമെലോയുടെ കുടുംബത്തോട് തീർത്താൽ തീരാൻ ആവാത്ത വേദനയുണ്ടെന്നും അസാകെ വ്യക്തമാക്കി. ഇക്കുമെലോയുടെ കുടുംബത്തോട് താൻ സംസാരിച്ചതായും അവരെ തങ്ങളുടെ പ്രാർത്ഥനയിൽ സൂക്ഷിക്കാൻ ആരാധകരോട് ആവശ്യപ്പെട്ടതായും അസാകെ പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന ദൗർഭാഗ്യകരമായ സംഭവത്തിൽ വളരെയധികം ദുഃഖം ഉണ്ടെന്ന് ലണ്ടൻമേയർ സാദിക്ക് ഖാനും വ്യക്തമാക്കി. നിരവധി ആളുകൾ കൺസേർട്ടിന്റെ വാതിലിലൂടെ തള്ളി കയറാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരിപാടി ക്രമീകരിച്ച അക്കാഡമി മ്യൂസിക് ഗ്രൂപ്പും ഇക്കുമെലോയുടെ മരണത്തിൽ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തി.