ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ ഇപ്പോൾ കുറ്റവാളികളാകുന്നവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരാണെന്ന പോലീസ് ഡേറ്റ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. ആൺകുട്ടികൾ തങ്ങളുടെ സ്‌മാർട്ട്‌ഫോണുകളിൽ അക്രമാസക്തമായ അശ്ലീലം കാണുകയും പിന്നീട് പെൺകുട്ടികളെ ആക്രമിക്കുകയും ചെയ്യുകയും ചെയ്യുന്ന സാഹചര്യം വർദ്ധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ എണ്ണത്തിൽ നാലിരട്ട് വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും പോലീസ് ഡേറ്റ ചൂണ്ടിക്കാട്ടുന്നു. സാധാരണയായി മുതിർന്നവർ കുട്ടികൾക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങളെയാണ് ഗുരുതരമായി കാണുന്നതെങ്കിലും, എന്നാൽ ഇപ്പോൾ 17 വയസോ അതിൽ താഴെയോ പ്രായമുള്ളവർ നടത്തുന്ന ലൈംഗിക അതിക്രമങ്ങളുടെ എണ്ണത്തിലുള്ള വർദ്ധന പരിഭ്രാന്തി ഉളവാക്കുന്നതാണെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഒരു സാഹചര്യത്തിൽ നാല് വയസ്സുള്ള ഒരു കുട്ടി സ്വന്തം സഹോദരന്റെ മോശം ചിത്രം അപ്‌ലോഡ് ചെയ്യുവാൻ സ്മാർട്ട്ഫോൺ ഉപയോഗിച്ചുവെന്ന് ആരോപിച്ചുള്ള കേസ് വരെ പോലീസിന് റഫർ ചെയ്യപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പോലീസ് അധികൃതർ പുറത്തുവിടാൻ തയ്യാറായിട്ടില്ല. 2022-ൽ ഇംഗ്ലണ്ടിലും വെയിൽസിലും മൊത്തം 107,000 റിപ്പോർട്ടുകളാണ് കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ ആരോപിക്കുന്ന തരത്തിൽ പോലീസിന് ലഭിച്ചത്. ലൈംഗിക അതിക്രമം മുതൽ അസഭ്യമായ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത കേസുകൾ വരെ ഇതിലുണ്ട്.


ഈ കേസുകളിൽ കുറ്റാരോപിതരായ 52% പേരും കുട്ടികൾ ആണെന്നത് സാഹചര്യങ്ങളുടെ രൂക്ഷമായ അവസ്ഥയെ ചൂണ്ടിക്കാട്ടുന്നു. സ്മാർട്ട് ഫോണുകളിലൂടെ അശ്ലീലമായ ചിത്രങ്ങൾ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതെന്ന നിഗമനമാണ് പോലീസ് നടത്തുന്നത്. കുട്ടികളോടുള്ള ക്രൂരത തടയുന്നതിനുള്ള നാഷണൽ സൊസൈറ്റി (എൻഎസ്‌പിസിസി) തങ്ങളുടെ ഹെൽപ്പ് ലൈനിന്റെ ശേഷി വർദ്ധിപ്പിക്കുകയും അവബോധം വളർത്തുകയും ചെയ്യാനുള്ള എല്ലാ നടപടികളും എടുക്കുമെന്ന് അറിയിച്ചു. അതിലൂടെ മുതിർന്നവർക്ക് കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ എത്രയും വേഗം അറിയിക്കാനുള്ള വാതിൽ ഉണ്ടാകുമെന്നും അവർ പറഞ്ഞു.