ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ യിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നത് മലയാളികൾക്ക് പലപ്പോഴും കീറാമുട്ടിയാണ്. എന്നാൽ റെഡ്ഡിച്ചിൽ ഒരാൾക്ക് 60- മത്തെ തവണ ആണ് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏകദേശം 1400 പൗണ്ട് ആണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കാനായി ഇയാൾ ചിലവഴിച്ചത് . കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പ്രാവശ്യം ഡ്രൈവിംഗ് ലൈസൻസിനായി പരീക്ഷകളിൽ പങ്കെടുത്തത് ഈ വ്യക്തിയാണെന്ന റിപ്പോർട്ടുകൾ ആണ് മാധ്യമങ്ങൾ വാർത്തയാക്കിയിരിക്കുന്നത്. യുകെയിൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാൻ ഒരു സ്ലോട്ട്നായി ശരാശരി കാത്തിരിപ്പ് സമയം 18 ആഴ്ചയിൽ കൂടുതലാണ്. അതുകൊണ്ടു തന്നെ ഓരോ പ്രാവശ്യവും പരാജയപ്പെടുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ വളരെ വലിയ ഒരു കാലതാമസമാണ് ഉണ്ടാകുന്നത്.

ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് . ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ആദ്യ പരീക്ഷ വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് നിബന്ധനകൾക്ക് വിധേയമായി വാഹനം ഓടിക്കാം. എന്നാൽ ഈ കാലയളവിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ലൈസൻസ് എടുക്കണം. ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് എഴുത്തു പരീക്ഷ പാസാകുക എന്നതാണ്. തുടർന്ന് പ്രാക്ടിക്കൽ എന്ന കടമ്പ കടന്നാൽ മാത്രമേ യുകെയിൽ വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ.

ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയിൽ പാസായാൽ മാത്രമേ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. 2007 – 08 കാലത്ത് പരീക്ഷ പാസാകുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതായാണ് കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.