ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ നടന്ന കത്തിയാക്രമണത്തിൽ മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി ഉയർന്നു. സൗത്ത് പോർട്ടിലെ ഹാർട്ട് സ്ട്രീറ്റിൽ ആണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് 9 പേർ ആശുപത്രിയിൽ ആയിരുന്നു. കുത്തേറ്റ ഒമ്പതു വയസ്സുകാരി ചൊവ്വാഴ്ച പുലർച്ചെ ആശുപത്രിയിൽ ആണ് മരിച്ചത്. അഞ്ച് കുട്ടികളും രണ്ട് മുതിർന്നവരും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.


നേരത്തെ ആറ്, ഏഴ് വയസ്സുള്ള രണ്ട് കുട്ടികൾ മരിച്ച വാർത്ത പുറത്തുവന്നിരുന്നു. കത്തിയാക്രമണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 2 മുതിർന്നവർക്കും ഗുരുതരമായ പരുക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ. അവധി കാലത്ത് കുട്ടികൾക്കായി സംഘടിപ്പിച്ച ഒരു ഡാൻസ് പ്രാക്ടീസ് ക്ലാസിൽ ആണ് ദുരന്ത സംഭവങ്ങൾ അരങ്ങേറിയത്.

ലങ്കാഷെയറിലെ ബാങ്കിൽ നിന്നുള്ള 17 വയസ്സുള്ള ആൺകുട്ടിയെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. ഇത് തീവ്രവാദവുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ചാൾസ് രാജാവും പ്രധാനമന്ത്രി കെയർ സ്റ്റാർമറും മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ആറ് മുതൽ 10 വരെ വയസ്സുള്ള കുട്ടികൾക്കായി ആണ് ഇവിടെ ഡാൻസ് ക്ലാസുകൾ നടന്നിരുന്നത് . അറസ്റ്റിലായ 17 വയസ്സുകാരൻ്റേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പേര് തെറ്റാണെന്ന് പോലീസ് വക്താവ് പറഞ്ഞു. അന്വേഷണം നടക്കുന്ന സംഭവത്തെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് അഭ്യർത്ഥിച്ചു.