ഗ്ലാസ്ഗോയിൽ താമസിക്കുന്ന കോട്ടയം,കോതനല്ലൂർ സ്വദേശി രാജു സ്റ്റീഫൻ (58) നിര്യാതനായി. ഗ്ലാസ്ഗോ മലയാളീ സമൂഹത്തിന്റെ ‘വല്യേട്ടൻ ‘ എന്നായിരുന്നു രാജു സ്റ്റീഫൻ അറിയപ്പെട്ടിരുന്നത്. കലാകായിക സാംസ്കാരിക മേഖലകളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന രാജു സ്റ്റീഫൻ അറിയപ്പെടുന്ന വോളി ബോൾ താരവും വാഗ്മീയും , സംഘാടകനും ആയിരുന്നു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ വോളി ബോൾ താരവും എസ് ബി ഐ മുംബൈ ശാഖയിലും, കോട്ടയം ശാഖയിലും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ മോളി വർഗീസ്സ് റാന്നി ചെമ്മാരിയിൽ കുടുംബാഗമാണ്. മക്കൾ ലിബിൻ , വിവിൻ , ഡോ. അന്ന. ചെറുമകൻ മൈക്കിൾ സ്റ്റീഫൻ സഹോദരി ലീലാമ്മ സ്റ്റീഫനും ഗ്ലാസ്ഗോ നിവാസിയാണ്.

2004 മുതൽ ഗ്ലാസ്ഗോ മലയാളീ സമൂഹത്തിന്റെ കുടിയേറ്റ കാലഘട്ടത്തിന്റെ ബാലാരിഷ്ഠിതകളിൽ ജ്യേഷ്ഠ സ്ഥാനീയനായി നിന്നുകൊണ്ട് നിലവിലുള്ള ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്ക് ഊടുംപാവും നല്കുന്നതിൽ രാജു സ്റ്റീഫന്റെ നിസ്തുലവും നിസ്സീമവുമായ പ്രവർത്തനങ്ങളുണ്ട്.
കാര്യമായ ആരോഗ്യപ്രശനങ്ങളൊന്നുമില്ലാതിരുന്ന രാജു സ്റ്റീഫൻ മെയ് ഒന്നിന് വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള മാർഗ്ഗമദ്ധ്യേ ഹാർട്ട് അറ്റാക്ക് സംഭവിച്ചാണ് മരണമടഞ്ഞത്. പൊതു ദർശന -സംസ്കാര ചടങ്ങുകളേക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീടറിയിക്കുന്നതാണ്.

രാജു സ്റ്റീഫൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.