ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധിക്ക് പ്രധാനകാരണം. എ ലെവൽ പരീക്ഷാ ഫലങ്ങൾ പുറത്തുവന്ന് വിദ്യാർത്ഥികളുടെ അഡ്മിഷൻ നല്ല രീതിയിൽ ലഭിച്ചില്ലെങ്കിൽ പല സർവകലാശാലകളുടെയും നിലനിൽപ്പ് തന്നെ അവതാളത്തിലാവും .


അന്താരാഷ്ട്ര വിദ്യാർഥികളുടെ റിക്രൂട്ട്മെൻറ് കുത്തനെ ഇടിഞ്ഞത് വിദ്യാർഥികളുടെ എണ്ണം കുറയുന്നതിനും സാമ്പത്തിക ഞെരുക്കത്തിനും ഒരു കാരണമായിട്ടുണ്ട്. ഋഷി സുനക് സർക്കാരിൻറെ അവസാന നാളുകളിൽ നടപ്പിലാക്കിയ കുടിയേറ്റ നയങ്ങളാണ് അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറയുന്നതിന് വഴിവെച്ചത്. നിലവിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് മാത്രമെ ഡിപെൻഡൻ്റ് വിസയിൽ കുടുംബാംഗങ്ങളെ യുകെയിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. അതുമാത്രമല്ല വിദ്യാർത്ഥി വിസയിൽ എത്തിയവർക്ക് പെർമനന്റ് വിസ കിട്ടാനുള്ള നടപടിക്രമങ്ങളും കർശനമാക്കി. ഈ സാഹചര്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ആണ് സംഭവിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിലെ സർവകലാശാലകൾക്ക് സർക്കാർ ധനസഹായം പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞു. അവ സ്വന്തം റിസോഴ്സിനെ ആശ്രയിക്കേണ്ട സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നയത്തിന്റെ ഭാഗമായി സാമ്പത്തിക സഹായം കാര്യമായി ലഭിച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തുമെന്ന് ഒരു വൈസ് ചാൻസിലർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇതിനോടകം 67 സ്ഥാപനങ്ങൾ പിരിച്ചു വിടുകയും പുനസംഘടിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയിലായ സർവ്വകലാശാലകളെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുസിയു ജനറൽ സെക്രട്ടറി ജോ ഗ്രേഡി മന്ത്രിമാർക്ക് കത്തയച്ചിരുന്നു. സ്ഥിതി വഷളാകുന്നതിന് മുമ്പ് സർവ്വകലാശാലകളെ സർക്കാർ സഹായിക്കണമെന്ന ആവശ്യം ശക്തമാണ്.