ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- വിശുദ്ധ ദ്വീപുകളിൽ ഒന്നായ കാൽഡെ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു കത്തോലിക്ക ആശ്രമത്തിനെതിരെ നിരവധി വർഷങ്ങളായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത് സംബന്ധിച്ചുള്ള ആരോപണങ്ങൾ നിലനിൽക്കുകയാണ്. വെയിൽസിലെ പെമ്ബ്രോക്ക്ഷെയർ തീരത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഈ ആശ്രമത്തിൽ ഓരോ വർഷവും നിരവധി സന്ദർശകരാണ് എത്തുന്നത്. എന്നാൽ ആശ്രമത്തിലെ അന്തേവാസികളായ സന്യാസിമാർ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആശ്രമത്തിൽ പുതിയ മേലധികാരിയായി ഫാദർ ജാൻ റോസി ആബി ചാർജ് എടുത്ത സാഹചര്യത്തിൽ, ഉണ്ടായിരിക്കുന്ന ആരോപണങ്ങളെ സംബന്ധിച്ച ഒരു സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് ഇരയായവരിൽ ഒരാൾ ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

അൻപതിലധികം കുട്ടികളെയാണ് മടത്തിലെ സന്യാസിമാർ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് വെളിപ്പെടുത്തൽ നടത്തിയ ആൾ പറഞ്ഞിരിക്കുന്നത്. പ്രമുഖ സ്വതന്ത്ര സുരക്ഷാ കൺസൾട്ടന്റും, മുൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുമായ ജാൻ പിക്കിൾസിനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. സംഭവത്തിൽ താൻ ഇരയായി എന്ന് വിശേഷിപ്പിക്കുന്ന അറുപത്തൊന്നുകാരനായ കെവിൻ എന്ന വ്യക്തിയാണ് മെയിൽ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ ഞെട്ടിപ്പിക്കുന്ന വസ്തുതകൾ തുറന്നു പറഞ്ഞത്.

അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഈ നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാവരും പങ്കുചേരണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. മൂന്നു വയസ്സുള്ള കുട്ടികളെ പോലും ലൈംഗികമായി ദുരുപയോഗം ചെയ്തതിന് താൻ ദൃക്സാക്ഷിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 45 നും 65 നും ഇടയിൽ പ്രായമുള്ള 50 ഓളം ആളുകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തങ്ങൾ അനുഭവിച്ച ഇത്തരം അനുഭവങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിരിക്കുന്നത്. ഈ ഹീനമായ കൃത്യം നടത്തിയവരിൽ സന്യാസിമാരിൽ ഒരാൾ മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് വഴിത്തിരിവാണ്.