ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ വൻ മോഷണം നടന്നതിന്റെ ഞെട്ടിക്കുന്ന വാർത്തയാണ് ഇന്ന് മലയാളം യുകെ പുറത്തുവിടുന്നത് . ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മോഷ്ടാക്കൾ ഈ കടയെ ലക്ഷ്യം വയ്ക്കുന്നത്.
ജനുവരി 8-ാം തീയതി ഈ കടയിൽ തന്നെ മോഷണം നടന്നിരുന്നതായി ഉടമ നിധിൻ മലയാളം യുകെയോട് പറഞ്ഞു. അന്ന് പണവും വിലപിടിപ്പുള്ള ഒട്ടേറെ സാധനങ്ങളും മോഷ്ടാക്കൾ കവർന്നിരുന്നു.
ആദ്യത്തെ മോഷണ ശ്രമത്തിൽ സിസിടിവിയും മോഷ്ടാക്കൾ തകർത്തിരുന്നു. സുരക്ഷാ ഉപകരണങ്ങൾ പുതിയതായി ഇൻസ്റ്റാൾ ചെയ്യാനിരിക്കെയാണ് ഇന്നലെ വീണ്ടും മോഷണം നടന്നത്. കടയുടെ പുറകിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത് എന്നാണ് അറിയാൻ സാധിച്ചത്. ഇന്നലത്തെ മോഷണത്തിൽ ഏകദേശം ഇരുപതിനായിരം പൗണ്ട് വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായതായി നിധിൻ പറഞ്ഞു. മലയാളികൾ വളരെയേറെയുള്ള സ്ഥലമാണ് സ്റ്റോക്ക് ഓൺ ട്രെന്റ് . രണ്ട് മോഷണശ്രമങ്ങളെ അതിജീവിച്ചു നിൽക്കുന്ന ഈ മലയാളി യുവാവ് തീർച്ചയായും യുകെ മലയാളി സമൂഹത്തിന്റെ സഹകരണവും പിന്തുണയും അർഹിക്കുന്ന സംരംഭകനാണ് .മലപ്പുറം സ്വദേശിയായ നിധിൻ സ്റ്റോക്ക് മാർക്ക് എന്ന പേരിലാണ് ഷോപ്പ് നടത്തുന്നത്. നിധിൻ യുകെയിൽ വന്നിട്ട് നാലുവർഷമായി. സ്റ്റുഡൻറ് വിസയിൽ ഇവിടെ വന്ന നിധിൻ്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക എന്നത്. എന്നാൽ കട തുടങ്ങി രണ്ടു മാസമായപ്പോഴേക്കും മനസ് മടുക്കുന്ന തിരിച്ചടിയാണ് ഈ മലയാളി യുവാവ് നേരിട്ടത്. ഹോസ്പിറ്റലിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുതുതായി ഇവിടെയെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് മോഷണം നടന്നത് .
Leave a Reply